കണ്ണൂർ : ഉറുമ്പുകടിയേല്‍ക്കുന്ന മാവിന്‍ ചുവട്ടിലെ വേനല്‍ അവധിക്കാലവും മധുരവും പുളിയും നിറയുന്ന മാമ്പഴക്കാലവും ഇല്ലാത്തൊരു ഓര്‍മ മലയാളികള്‍ക്ക് അന്യമാണ്. കണ്ടും കേട്ടും രുചിച്ചും അറിഞ്ഞതിനപ്പുറത്തേക്ക് പടര്‍ന്ന് പന്തലിച്ചതാണ് നാട്ടുമാവുകളുടെ വൈവിധ്യം. ഇത്തരത്തില്‍ വ്യത്യസ്‌തമായ മാമ്പഴ രുചികള്‍ അനുഭവിച്ചറിയാന്‍ അവസരമൊരുക്കി നാടന്‍ മാവ് ഗ്രാമത്തിലെ മാമ്പഴ മേള.
കണ്ണപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്‌മയാണ് മാമ്പഴ മേള സംഘടിപ്പിച്ചത്. കണ്ണപുരം മാങ്ങ, വെല്ലത്താന്‍, മൂവാണ്ടന്‍, മധുരക്കോട്ടി, മഞ്ഞ ചോപ്പന്‍, വടക്കന്‍ മധുര കടുക്കാച്ചി തുടങ്ങി 150 ലേറെ വ്യത്യസ്‌തയിനം മാമ്പഴങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ചൊവ്വാഴ്‌ച നടന്ന മേളയില്‍ കേരളത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു.
മാമ്പഴത്തെ കുറിച്ച് അറിയാനും പഠിക്കാനുമായി ശാസ്‌ത്രജ്ഞര്‍ ഉള്‍പ്പടെ മേളയിലെത്തിയിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. വ്യത്യസ്‌ത മാമ്പഴങ്ങള്‍ രുചിച്ചറിയുവാനും മാമ്പഴങ്ങള്‍ വാങ്ങുവാനും മേളയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വ്യത്യസ്‌തമായ ഈ മാമ്പഴ മേള പുതിയൊരു അനുഭവമാണ് സമ്മാനിച്ചതെന്നാണ് പങ്കെടുത്തവര്‍ പറയുന്നത്.
നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്‌മയുടെ ഓരോ വര്‍ഷത്തെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായുള്ള അവലോകനയോഗം കൂടിയാണ് ഈ മാമ്പഴ മേള. കണ്ണപുരത്ത് മാമ്പഴം രുചിക്കാനെത്തിയവരെല്ലാം മേളയോടനുബന്ധിച്ച് നടന്ന പഠന ക്ലാസിലും പങ്കെടുത്തു.
മാമ്പഴ രുചിഭേദങ്ങള്‍ സമ്മാനിച്ച് കണ്ണപുരം: ലോകത്ത് ഏറ്റവും കൂടുതല്‍ നാട്ടുമാവുകളുള്ള ഏക ഹെറിറ്റേജ് സെന്‍ററാണ് കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം. മാമ്പഴ ഗ്രാമം എന്നാണ് ഇവിടം അറിയപ്പെടുന്നത്. കണ്ണപുരത്തിന്‍റെ കിഴക്കന്‍ പ്രദേശമായ ചുണ്ട കുറുവക്കാവ് പരിസരത്താണ് വിവിധയിനം നാട്ടുമാമ്പഴങ്ങള്‍ വിളഞ്ഞ് നില്‍ക്കുന്ന ഈ ഗ്രാമമുള്ളത്.
കഴിഞ്ഞ ഏഴ് വര്‍ഷമായി കണ്ണപുരത്ത് നടത്തി വരുന്ന പദ്ധതിയാണിത്. പുതുതലമുറയ്‌ക്ക് നാട്ടുമാവുകളുടെ രുചി പകരാന്‍ അവസരമൊരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നാട്ടുമാവുകളുടെ വ്യത്യസ്‌തവും വൈവിധ്യവുമായ ഇനങ്ങളാണ് ഈ ഗ്രാമത്തിന്‍റെ പ്രത്യേകത. കുറുവക്കാവിന് സമീപത്തെ 200 മീറ്റര്‍ ചുറ്റളവില്‍ മാത്രം 500ല്‍ അധികം വ്യത്യസ്‌തമായ മാവിനങ്ങളുണ്ട്.
also read: കടുത്തുരുത്തി സ്വദേശി ആതിരയുടെ മരണം: പ്രതി അരുണ്‍ വിദ്യാധരൻ ആത്മഹത്യ ചെയ്‌ത നിലയിൽ
ഏഴ് വര്‍ഷമായി നടത്തി വരുന്ന പദ്ധതിയുടെ മുഴുവന്‍ നടത്തിപ്പും നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ്. നാട്ടുമാവുകളെ കുറിച്ച് പഠനം നടത്തിയ നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്‌മ വിവിധ മാമ്പഴ രുചിക്കൂട്ടുകളെ കുറിച്ചും അവയുടെ പ്രത്യേകതകളെ കുറിച്ചും ഒരു ഡോക്യുമെന്‍ററി തയ്യാറാക്കിയിട്ടുണ്ട്.
നാട്ടിന്‍ പുറങ്ങളില്‍ നിന്നെല്ലാം അപ്രത്യക്ഷമായ മാമ്പഴങ്ങളെല്ലാം ഉള്‍പ്പെടുത്തി വര്‍ഷം തോറും കൂട്ടായ്‌മ മാമ്പഴ മേള സംഘടിപ്പിക്കാറുണ്ട്. കാലാവസ്ഥാവ്യതിയാനം കാരണം ഇത്തവണ മാമ്പഴം കുറവാണെങ്കിലും മേള മികച്ച രീതിയിൽ സംഘടിപ്പിക്കാന്‍ കഴിഞ്ഞെന്ന് സംഘാടകനായ ഷൈജു മാച്ചതി പറയുന്നു.
പുതുതലമുറയ്‌ക്ക് കൗതുക കാഴ്‌ചയൊരുക്കിയ മേള : കണ്ണപുരത്ത് നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്‌മ സംഘടിപ്പിച്ച ഈ മേളയില്‍ പ്രദര്‍ശിപ്പിച്ച മാമ്പഴങ്ങളില്‍ അധികവും പുതുതലമുറ ആദ്യമായി കാണുന്നവയായിരുന്നു. മേളയിലൂടെ മാമ്പഴത്തിന്‍റെ വ്യത്യസ്‌ത രുചി നുകരാന്‍ കുട്ടികള്‍ക്കായി. മേളയോട് അനുബന്ധിച്ച് നടന്ന യോഗത്തില്‍ മാമ്പഴത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു.