കണ്ണൂർ: തലശേരിയിൽ കാറിൽ ചാരിനിന്നതിന് പിഞ്ചുബാലനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. കുട്ടിയെ ആക്രമിച്ച പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിനാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മുഹമ്മദ് ഷിനാദിനെ കസ്റ്റഡിയിലെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
സംഭവം നടന്ന് പത്ത് മണിക്കൂറിന് ശേഷമാണ് നടപടി. പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കും. സംഭവത്തിൽ കേസെടുക്കുമെന്ന് ബാലാവകാശ കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണവിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. പ്രതിക്ക് രാഷ്‌ട്രീയ സ്വാധീനമുള്ളതിനാലാണ് ആദ്യം കസ്റ്റഡിയിലെടുക്കാതിരുന്നതെന്നും ആരോപണം ഉയർന്നിരുന്നു.
കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയെയാണ് പ്രതി ആക്രമിച്ചത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്‌തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാള്‍ ഉയർത്തിയത്.
പിന്നാലെ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ മുഹമ്മദ് ഷിനാദിനെ വിട്ടയച്ച പൊലീസ് രാവിലെ എട്ടിന് ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു. സമീപത്തെ പാരലല്‍ കോളജിന്‍റെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.