കണ്ണൂർ: വെങ്കല ശിൽപ നിർമാണത്തിൽ ആയിരം വര്‍ഷത്തെ പാരമ്പര്യമുള്ള ഗ്രാമമാണ് പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലം. സർക്കാർ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച കുഞ്ഞിമംഗലം വെങ്കല ശിൽപ നിർമാണത്തിൽ രാജ്യത്തിനകത്തും പുറത്തും പ്രശസ്തി നേടിയ നാടാണ്. ദേശീയ സരസ് മേളയിലും കുഞ്ഞിമംഗലത്തെ വെങ്കല ശില്‍പങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.
വിഗ്രഹങ്ങൾ, നിലവിളക്കുകൾ, ലക്ഷ്മി വിളക്കുകൾ, തെയ്യ ആടയാഭരണങ്ങൾ, പ്രതിമകൾ, കണ്ണാടികൾ തുടങ്ങി അറുപതോളം വരുന്ന സൃഷ്ടികൾ കുഞ്ഞിമംഗലത്തുനിന്നും സരസ് മേളയിലെത്തിയിട്ടുണ്ട്. ലക്ഷ്മി വിളക്കിനാണ് ആവശ്യക്കാരേറെയുള്ളത്. ഒരു മാസത്തിലേറെ സമയമെടുത്താണ് ഒരു ലക്ഷ്മി വിളക്ക് നിര്‍മിക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. 2015-ലാണ് കുഞ്ഞിമംഗലത്തെ സർക്കാർ വെങ്കല പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചത്. കുഞ്ഞിമംഗലത്തെ മൂശകളിൽ വാർത്തെടുത്ത ശിൽപങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും ആവശ്യക്കാരേറെയാണ്.