കണ്ണൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂരിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും. റെഡ്‌സോണ്‍ മേഖലയായ കണ്ണൂരില്‍ പൊലീസ് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണും പിന്‍വലിച്ചിട്ടില്ല.
നിലവിൽ 23 ഹോട്ട് സ്‌പോട്ടുകളാണ് ജില്ലയിലുള്ളത്. ലോക്ക് ഡൗണ്‍ രണ്ടാഴ്‌ചത്തേക്ക് നീട്ടിയതോടെ ജില്ലയിലെ കടുത്ത നിയന്ത്രണങ്ങളും നീട്ടുകയായിരുന്നു. ജില്ലാ അതിര്‍ത്തികള്‍ തുറക്കില്ല. എന്നാല്‍ ചരക്കുനീക്കം അനുവദിക്കും. പ്രധാന റോഡ് ഒഴികെ മറ്റെല്ലാറോഡുകളും അടഞ്ഞു തന്നെ കിടക്കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര തുടരാം. കാറില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് വരെ യാത്ര ചെയ്യാം. ബൈക്കില്‍ ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാം.
ഗര്‍ഭിണികള്‍ക്കും ബന്ധുക്കളുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനും മാത്രമാണ് ജില്ലാ അതിര്‍ത്തികള്‍ കടന്നുള്ള യാത്ര അനുവദിക്കൂ. എന്നാല്‍ ഇത്തരം യാത്രകള്‍ക്ക് ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി വേണം. കൊവിഡ് ബാധിത മേഖലകളല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, മൃഗസംരക്ഷണം തുടങ്ങിയവ അനുവദിക്കും. ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും അനുവദിക്കും.
ജില്ലയില്‍ ഇതുവരെ 117പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 36പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 81പേര്‍ ആശുപത്രി വിട്ടു. 2544 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 345 സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്.