കണ്ണൂർ: മഴക്കെടുതിയിൽ കണ്ണൂർ ജില്ലയില്‍ പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ കാലവര്‍ഷത്തെ തുടര്‍ന്നുള്ള മരണം ജില്ലയില്‍ ആറായി. പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്റെ രണ്ട് വയസുള്ള മകന്‍ ആര്‍ബിന്‍ വീട്ടിനടുത്ത വെള്ളക്കെട്ടില്‍ വീണായിരുന്നു മരിച്ചത്.
വയത്തൂര്‍ വില്ലേജിലെ കാലാക്കീല്‍ പുളിമൂട്ടില്‍ ദേവസ്യ(62), പയ്യന്നൂര്‍ കോറോം മുതിയലം സ്വദേശി കൃഷ്ണന്‍(62) എന്നിവരാണ് മരണപ്പെട്ട മറ്റു രണ്ടു പേര്‍. ഇരുവരും വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. പുളിങ്ങോം ആറാട്ട് കടവ് കോളനിയിലെ പുതിയ വീട്ടില്‍ പത്മനാഭന്‍(51) വെള്ളിയാഴ്ച രാത്രി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇരിട്ടി വയന്നൂര്‍ രണ്ടാംകൈയില്‍ വില്ലന്‍പാറ ജോയി(72), പഴശ്ശി വില്ലേജില്‍ കയനി കുഴിക്കലില്‍ കുഞ്ഞിംവീട്ടില്‍ കാവളാന്‍ പത്മനാഭന്‍(55) എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളിലായി മരണമടഞ്ഞിരുന്നു.
മലയോര മേഖല ഇപ്പോഴും ഭീതിയിലാണ്. പുഴയോട് ചേർന്ന നഗര പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയാണ്. ശ്രീകണ്ഠാപുരം, ഇരിട്ടി, കൊട്ടിയൂർ, ഇരിക്കൂർ ടൗണുകളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. ജില്ലയില്‍ 104 ദുരിതാശ്വാസ ക്യാമ്പുകളിലായി 9743 പേരാണുള്ളത്.