കണ്ണൂർ: ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കും ബെംഗളൂരുവില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 22ന് മസ്‌ക്കറ്റില്‍ നിന്നെത്തിയ വേങ്ങാട് സ്വദേശിയായ രണ്ട് വയസുകാരന്‍, മെയ് 27ന് അബുദബിയില്‍ നിന്നെത്തിയ ഇരിട്ടി സ്വദേശി (26), അതേ ദിവസം തന്നെ ദുബൈയില്‍ നിന്നെത്തിയ മട്ടന്നൂര്‍ സ്വദേശി(30), കരിപ്പൂര്‍ വിമാനത്താവളം വഴി ചാര്‍ട്ടേഡ് വിമാനത്തില്‍ മസ്‌ക്കറ്റില്‍ നിന്ന് ജൂണ്‍ ആറിന് എത്തിയ വേങ്ങാട് സ്വദേശി (55), ജൂണ്‍ ഒമ്പതിനെത്തിയ ഉദയഗിരി സ്വദേശി (44), മെയ് 31ന് ബെഹറിനില്‍ നിന്നെത്തിയ കടന്നപ്പള്ളി സ്വദേശി (27) എന്നിവർക്കാണ് രോഗബാധ. ജൂണ്‍ ഒമ്പതിനാണ് ചെമ്പിലോട് സ്വദേശിയായ 63 വയസുകാരന്‍ ബെംഗളൂരുവില്‍ നിന്നെത്തിയത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 278 ആയി. ഇതില്‍ 163 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി (26), ആന്തൂര്‍ സ്വദേശി (32), ബക്കളം സ്വദേശി (21) എന്നിവർക്കൊപ്പം മതലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശികളായ ഒമ്പത് വയസുകാരിയും 40 വയസുകാരിയുമാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.
നിലവില്‍ ജില്ലയില്‍ 11,282 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 51 പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 87 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 16 പേരും വീടുകളില്‍ 11,098 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 9,743 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8,572 എണ്ണം നെഗറ്റീവാണ്. 642 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.