കണ്ണൂർ: തളിപ്പറമ്പ് കരിമ്പത്തെ ശുദ്ധ ജലസ്രോതസായ കറപ്പക്കുണ്ട് സംരക്ഷിക്കാൻ നഗരസഭ തയ്യാറാക്കിയ പദ്ധതിക്ക് അംഗീകാരം. താലൂക്ക് ആശുപത്രിയിലെത്തിയിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരുടെയും നാട്ടുകാരുടെയും കുടിക്കാനും മറ്റാവശ്യങ്ങൾക്കുമുള്ള ഏക ആശ്രയമായിരുന്നു കറപ്പക്കുണ്ട്. മാലിന്യ നിക്ഷേപം കാരണം നാശത്തിൻ്റെ വക്കിലെത്തിയ ജലശ്രോതസ് സംരക്ഷിക്കാനൊരുങ്ങുകയാണ് നഗരസഭ.
വറ്റാത്ത ഉറവജല പ്രവാഹം
ജലസ്രോതസ് എന്നതിലുപരി കരിമ്പത്തിന്‍റെ ചരിത്രത്തിന്‍റെ ഭാഗമായിരുന്നു ഈ പുരാതന ജലശേഖരം. രണ്ട് പാറയിടുക്കിന് താഴെയുള്ള വലിയ ഗുഹയില്‍ നിന്നും വറ്റാത്ത ഉറവജല പ്രവാഹമുണ്ടായിരുന്നു. ക്രമേണ മാലിന്യതൊട്ടിയായി കറപ്പക്കുണ്ട് മാറിയതോടെ ആരും ഉപയോഗിക്കാതെയായി.
Also read: സംസ്ഥാനത്ത് 12,787 പേർക്ക് കൂടി കൊവിഡ് ; 150 മരണം
കരിമ്പം ഫാം ആധികൃതര്‍ ചുറ്റുമതിലും കമ്പിവേലിയും നിര്‍മിച്ചതോടെ കറപ്പക്കുണ്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടാൻ കാരണമായി. ഇവിടെയുള്ള മാലിന്യം ഇല്ലാതാക്കുന്നതോടെ അള്ളാംകുളം വാർഡ് മുഴുവൻ മാലിന്യമുക്തമാക്കുന്നതിന് പ്രചോദനമാകുമെന്ന് വാർഡ് കൗൺസിലർ എം.കെ. ഷബിത പറഞ്ഞു.
കഴിഞ്ഞ തളിപ്പറമ്പ് നഗരസഭ ഭരണസമിതി കറപ്പക്കുണ്ട് സംരക്ഷണത്തിനായി പദ്ധതികള്‍ തയ്യാറാക്കിയെങ്കിലും നവീകരണ പ്രവർത്തി തുടങ്ങിയിരുന്നില്ല. കറപ്പക്കുണ്ടിന്‍റെ സംരക്ഷണത്തിനായി 10 ലക്ഷം രൂപയുടെ പദ്ധതിക്കാണ് ഇപ്പോൾ ഡിപിസിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.