കണ്ണൂർ: നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തളിപ്പറമ്പ് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ അച്ചടക്ക നടപടി. തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവും മുൻ നഗരസഭാ ഉപാധ്യക്ഷനുമായ കോമത്ത് മുരളീധരനെ നോർത്ത് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ കഴിഞ്ഞ ദിവസം ചേർന്ന ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. ലോക്കൽ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ ടിആർ ശിവനെ നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇതേ പ്രശ്നങ്ങൾ കാരണം നേരത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ശിവന് അനുകൂലമായി സംസാരിച്ചതിന്‍റെ തുടർച്ചയായാണ് മുരളീധരനെതിരെയുള്ള നടപടി എന്നാണ് സൂചന.
കഴിഞ്ഞ ദിവസം നടന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ഇതിനെച്ചൊല്ലി വീണ്ടും പ്രശ്നങ്ങൾ ഉയരുകയും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കുകയും ചെയ്തിരുന്നു. തുടർന്ന് യോഗത്തിൽ നിന്നും മുരളീധരൻ ഇറങ്ങി പോവുകയായിരുന്നു. നഗരസഭയിലെ കണികുന്ന് വാർഡിൽ സിപിഎം പിന്തുണയുള്ള സ്ഥാനാർഥിയുടെ പ്രചാരണത്തിന് പാർട്ടിക്ക് സ്വീകാര്യമല്ലാത്ത രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയെന്നാണ് ശിവൻ ആരോപിച്ചത്. ഇക്കാര്യത്തെക്കുറിച്ച് പാർട്ടി അന്വേഷണം നടത്തുകയും പിന്നീട് നടപടി എടുക്കുകയുമായിരുന്നു. തുടർന്നാണ് ശിവനെ അനുകൂലിച്ച മുരളിക്കെതിരെയും സിപിഎം ഏരിയ കമ്മിറ്റി നടപടി എടുത്തത്. 20 വർഷത്തോളമായി ഏരിയാകമ്മിറ്റി അംഗവും കഴിഞ്ഞ അഞ്ചു വർഷം നഗരസഭാ ഉപാധ്യക്ഷനുമായിരുന്നു കോമത്ത് മുരളീധരൻ.