കണ്ണൂർ: പാനൂരിനടുത്ത് പടന്നക്കരയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് കിട്ടിയ സ്റ്റീൽ പാത്രങ്ങൾ പുഴയിൽ എറിഞ്ഞപ്പോൾ ഉഗ്രസ്ഫോടനമുണ്ടായതായി പരാതി. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പടന്നക്കര കൊളങ്ങരക്കണ്ടി പത്മനാഭന്‍റെ വീടും പരിസരവും വൃത്തിയാക്കുന്നതിനിടയിലാണ് രണ്ട് സ്റ്റീൽ പാത്രങ്ങൾ ശ്രദ്ധയിൽ പെട്ടത്. ബെംഗളൂരിൽ സ്ഥിരതാമസമാക്കിയ ഇവരുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ആഭിചാര ക്രിയയാണെന്ന് ധരിച്ച് വീട്ടുകാർ ഇതിന്‍റെ ചിത്രം പകർത്തിയിരുന്നു.
തീകൂട്ടി പാത്രങ്ങൾ കത്തിക്കാനും ശ്രമിച്ചു. പിന്നീട് പാത്രങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചു. കാറിൽ കുടുംബ സമേതം കൊണ്ടുപോയി. യാത്രക്കിടയിൽ പാത്രത്തിന്‍റെ അടപ്പ് തുറക്കാനും ശ്രമിച്ചു. ഒടുവിൽ കാഞ്ഞിരക്കടവ് പാലത്തിൽ നിന്ന് പുഴയിലെറിഞ്ഞു. ഇതോടയാണ് ഉഗ്രസ്ഫോടനമുണ്ടായത്. ചൊക്ലി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിയത് സ്റ്റീല്‍ ബോംബാണെന്നാണ് പൊലീസ് നിഗമനം. വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴക്കാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.