കണ്ണൂർ: ശാരീരിക അവശതകളെയും നിരന്തരം വേട്ടയാടിയ അസുഖങ്ങളെയും ചിത്രകലയെന്ന ഔഷധക്കൂട്ടിലൂടെ മറികടക്കാൻ ശ്രമിക്കുകയാണ് ഒരു കലാകാരൻ. വരച്ച ചിത്രങ്ങൾ വിൽപന നടത്തി ഉപജീവനം കഴിച്ചിരുന്ന ഇദ്ദേഹത്തിന്‍റെ ജീവിതത്തിലും കൊവിഡ് എന്ന മഹാമാരി കറുത്ത ചായം പൂശിയിരിക്കുകയാണ്. ചിത്രകലയെ നെഞ്ചോടുചേർത്ത് പ്രതീക്ഷകളുമായി ജീവിക്കുകയാണ് തളിപ്പറമ്പ് ഏഴാംമൈലിലെ സി.വി. സുരേന്ദ്രൻ എന്ന ചിത്രകാരൻ.
എട്ടാംക്ലാസ് വിദ്യാർഥിയായിരിക്കെയാണ് ‘സ്‌പൈനൽ മസ്‌കുലാർ അട്രോഫി’ എന്ന അപൂർവരോഗബാധിതനായി കൈകാലുകൾ തളർന്ന് വർഷങ്ങളോളം വീട്ടിൽ കഴിയേണ്ടി വന്നത്. സംസാരശേഷിപോലും നഷ്ടപ്പെട്ട നിസഹായതയുടെ നാളുകളായിരുന്നു അത്. ചികിത്സയെത്തുടർന്ന് പതിയെ സംസാരശേഷി തിരിച്ചുകിട്ടുകയും ചെയ്തു. അതിനിടെ ബലക്കുറവുള്ള കൈവിരലുകൾക്ക് വഴങ്ങുന്ന പേനയുടെ സഹായത്തോടെ ചിത്രം വരയ്ക്കാൻ തുടങ്ങി. ബോൾപേനയിൽ തുടങ്ങിയ ചിത്രരചന ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
പിന്നീട് വിവിധ മാധ്യമങ്ങളിൽ ചിത്രംവര തുടങ്ങി. തുടർന്ന് കണ്ണൂരിലും മുംബൈയിലെ പ്രശസ്തമായ ജഹാംഗീർ ആർട്ട് ഗ്യാലറിയിലും നടന്ന ചിത്ര പ്രദർശനമാണ് ജീവിതത്തിൽ വഴിത്തിരിവായത്. എന്നാൽ കൊവിഡിന്‍റെ കടന്നുവരവ് ഈ കലാകാരന്റെ ജീവിതത്തിലും കരിനിഴല്‍ പരത്തി. സ്വപ്നങ്ങൾ നഷ്ടപ്പെട്ടതിലുള്ള വേദനകളായിരുന്നു ആദ്യകാലത്ത് വരച്ച ചിത്രങ്ങളിൽ ഏറെയും. ‘നിശ്വാസങ്ങൾ തുന്നിയ പുതപ്പ്’ എന്ന പേരിൽ സുരേന്ദ്രന്‍റെ ആത്മകഥ പുറത്തിറങ്ങിയിരുന്നു. ഭിന്നശേഷിക്കാരിയായ തളിപ്പറമ്പിലെ നിജയെ രണ്ടുവർഷം മുമ്പ് ജീവിതപങ്കാളിയാക്കി. സുരേന്ദ്രൻ ഏഴാം മൈലിലെ വാടക വീട്ടിൽ പുതിയ ചിത്രങ്ങൾ വരയ്ക്കുന്ന തിരക്കിലാണ്. താൻ വരച്ച ചിത്രങ്ങൾ സ്വന്തമാക്കാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയുമായി.