കണ്ണൂര്‍: പുഴയിലും വയലുകളിലുമാകെ ആഫ്രിക്കൻ പായലുകൾ പടര്‍ന്നുപിടിക്കുകയാണ്. വന്നുചേര്‍ന്ന ദുരവസ്ഥയില്‍ നിസഹായരായിയിരിക്കുകയാണ് കണ്ണൂര്‍ പട്ടുവം പഞ്ചായത്തിലെ കർഷകരും മത്സ്യത്തൊഴിലാളികളും. പുഴകളിലൂടെ ഒഴുകിയെത്തി വയലുകളിലും തുടര്‍ന്ന് തോടുകളിലേക്കും വ്യാപിച്ചാണ് പായലുകള്‍ ദുരിതം സൃഷ്‌ടിക്കുന്നത്.
മൂന്ന് ഭാഗവും പുഴയാൽ ചുറ്റപ്പെട്ട പ്രദേശമാണ് പട്ടുവം. അതുകൊണ്ടുതന്നെ വലിയൊരു ശതമാനം ആളുകള്‍ ഉപജീവനത്തിനായി ആശ്രയിക്കുന്നത് മത്സ്യ ബന്ധനവും കൃഷിയുമാണ്. കനത്ത മഴയെത്തുടര്‍ന്ന് നേരത്തേ ഇവിടെ ഉപ്പുവെള്ളം കയറിയിരുന്നു. ഈ ദുരിതം അതിജീവിക്കവെയാണ് കർഷകര്‍ മറ്റൊരു പ്രതിസന്ധിയെ നേരിടുന്നത്.
ALSO READ: ഇത് വെറും താടിയല്ല 'സേവന താടി'; ഇവര്‍ സമൂഹത്തിന് മാതൃകയാണ്
ചെറുവള്ളങ്ങളിൽ മത്സ്യം പിടിക്കുന്നവർക്കാണ് പായൽ മൂലം ബുദ്ധിമുട്ടുന്നത്. വലയിൽ പായൽ കുടുങ്ങി വല മുറിഞ്ഞു പോകുന്നതാണ് പ്രശ്‌നം. അനേകം ജീവിതങ്ങളുടെ അന്നംമുട്ടിക്കുന്ന പായൽ ഉടന്‍ നീക്കി ദുരിതക്കയത്തില്‍ നിന്നും കരകയറ്റണമെന്നാണ് പട്ടുവത്തുകാരുടെ ആവശ്യം.