കണ്ണൂര്‍: കര്‍ണാടകയില്‍ നിന്ന് കൂട്ടുപുഴ അതിര്‍ത്തി വഴി ജില്ലയിലെത്തിയ 151 പേര്‍ നിരീക്ഷണത്തില്‍. ഇവരെ പതിനാലു ദിവസത്തെ നിരീക്ഷണത്തിനായി ജില്ലയിലെ വിവിധ കൊവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റി. ബംഗളൂരു, മൈസൂര്‍ തുടങ്ങി കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികളെയാണ് സെന്‍ററുകളില്‍ താമസിപ്പിച്ചിരിക്കുന്നത്. 62 പുരുഷന്മാരും, ഒൻപത് സ്ത്രീകളും, 10 കുട്ടികളുമുള്‍പ്പടെ 81 പേരെ വൈകുന്നേരം വരെ കുന്നോത്ത് സെന്‍റ് തോമസ് ഹയര്‍സെക്കന്‍ററി സ്‌കൂളില്‍ താമസിപ്പിക്കുകയും രാത്രിയോടെ ഇവരെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ജില്ലയിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റുകയും ചെയ്‌തു. അറഫ ഇന്‍റര്‍നാഷനല്‍, വിചിത്ര, സെന്‍റോര്‍ തുടങ്ങിയ ഹോട്ടലുകളിലാണ് ആളുകളെ താമസിപ്പിച്ചിരിക്കുന്നത്. ബ്ലൂനെയില്‍, റോയല്‍ ഓമര്‍സ്, മലബാര്‍ റസിഡന്‍സി, ദി റെയിന്‍ബോ സ്യൂട്ട്‌സ് തുടങ്ങിയ ഹോട്ടലുകളും ജില്ലയില്‍ കൊവിഡ് കെയര്‍ സെന്‍ററുകളായി ഏറ്റെടുത്തിട്ടുണ്ട്.
കണ്ണൂര്‍ തഹസില്‍ദാര്‍ വി.എം സജീവന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.വി ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് ഏറ്റെടുക്കല്‍ പ്രവൃത്തികള്‍ നടന്നത്. ഇതിനു പുറമെ, കഴിഞ്ഞ ദിവസങ്ങളിലായി എത്തിയ 28 പുരുഷന്മാരും 2 സ്ത്രീകളും കുട്ടിയുമുള്‍പ്പടെ 31 പേരെ തളിപ്പറമ്പ് ആയുര്‍വേദ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 39 പേര്‍ താണ പ്രീമെട്രിക്ക് ഹോസ്റ്റലിലും ഒരാള്‍ പയ്യാമ്പലം ടി.ടി.ഐയിലും നിരീക്ഷണത്തിലുണ്ട്. നിലവില്‍ കൊവിഡ് കെയര്‍ സെന്‍ററുകളില്‍ കഴിയുന്നവരെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലെങ്കില്‍ വീടുകളിലേക്കും അല്ലാത്തവരെ ആശുപത്രികളിലേക്കും മാറ്റും.