ഇടുക്കി: കമ്പംമെട്ട് മന്തിപ്പാറയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം മേഖലയിൽ നിന്ന് കാണാതായ പാസ്റ്ററുടേതെന്ന അനുമാനത്തിൽ പൊലീസ്. പിതാവിന്‍റെ മൃതശരീരമാണെന്ന് പാസ്റ്ററുടെ മകൻ തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധന ഫലവും ലഭിക്കാൻ കാത്തിരിക്കുകയാണ് പൊലീസ്. മരണകാരണത്തിലെ അവ്യക്തതയും ഇതിന് ശേഷമാകും വെളിപ്പെടുക (missing pastor's Body found).
കമ്പംമെട്ട് മന്തിപ്പാറയിലെ ഇവാഞ്ചലിക്കൽ ചർച്ചിൽ പാസ്റ്ററായി ജോലി നോക്കുന്ന പത്തനംതിട്ട ചിറ്റാർ പറമ്പിൽ തെക്കേതിൽ എബ്രഹാം (56) എന്നയാളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ എട്ടിന് ഇദ്ദേഹത്തെ കാണാതായതായി കമ്പംമെട്ട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു (missing man found dead Idukki).
പിതാവിന്‍റെ മൃതശരീരമാണെന്ന് പാസ്റ്ററുടെ മകൻ ലെയ്‌സണ്‍ തിരിച്ചറിഞ്ഞെങ്കിലും ശാസ്ത്രീയ പരിശോധന ഫലം ലഭിക്കാൻ കാത്തിരിക്കുകയാണ് പൊലീസ്. കമ്പംമെട്ട് മന്തിപ്പാറക്ക് സമീപം തമിഴ്‌നാട് വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ആളെ തിരിച്ചറിയാൻ പ്രയാസമായിരുന്നു.
മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കമ്പംമെട്ട്, വണ്ടൻമേട് പൊലീസും തമിഴ്‌നാട് ഗൂഡല്ലൂർ പൊലീസ് സംഘവും സംഭവ സ്ഥലത്ത് എത്തിയിരുന്നു. കമ്പംമെട്ടിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ കാണാതായ ആളുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് ആളെ തിരിച്ചറിഞ്ഞത്. എന്നാൽ മരണകാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ കമ്പംമെട്ട് പൊലീസ് അന്വേഷിച്ചു വരികയാണ്. മൃതദേഹം തമിഴ്‌നാട് തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ.
Also Read: കാമുകനൊപ്പം ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി; ഇരുപ്രതികളും പൊലീസ് പിടിയില്‍