ഇടുക്കി: അപ്രതീക്ഷിതമായി കപ്പ വില കുതിച്ചുയർന്നത് കർഷകർക്ക് ആശ്വാസമാകുന്നു. 15 രൂപ മാത്രമുണ്ടായിരുന്ന പച്ച കപ്പയ്‌ക്ക് ഇപ്പോൾ 45 രൂപയാണ് വില. ഉണക്ക കപ്പയുടെ വില 100 രൂപയ്‌ക്ക് മുകളിലെത്തി.
വിളവെടുപ്പ് സമയത്ത് കനത്ത മഴ മൂലം കപ്പ പറിക്കുന്നതിനോ, ഉണങ്ങുന്നതിനോ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്ത് ഇടനിലക്കാർ കിലോയ്‌ക്ക് പത്ത് രൂപയിൽ താഴെ വിലയാണ് കർഷകർക്ക് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ഒരു കിലോയ്‌ക്ക് 35 രൂപ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്.
ലോക്‌ഡൗൺ കാലത്ത് ഇടുക്കിയിൽ ഉൾപ്പെടെ മരച്ചീനി കൃഷി വ്യാപകമായിരുന്നു. ഉത്‌പാദനം വർധിച്ചതോടെ വിലയും കുത്തനെ കുറഞ്ഞു. ഒരു കിലോ കപ്പയ്‌ക്ക് 15 വരെയായി വില താഴ്‌ന്നിരുന്നു. ഇതോടെ പലരും കപ്പ കൃഷിയോട് വിട പറഞ്ഞു.
കപ്പയുടെ ഉത്‌പാദനം കുറഞ്ഞതോടെയാണ് വില ഉയർന്നത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം കപ്പയുടെ വില വർധിച്ചത് മരച്ചീനി കർഷകർക്ക് പ്രതീക്ഷ നൽകുന്നു.