ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കാർഷിക ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. സെക്കന്‍റിൽ 300 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലാണ് കൃഷി ചെയ്യുന്നത്. ഇടുക്കിയുടെ അയൽജില്ലയായ തേനിയിൽ മാത്രം പതിനാലായിരം ഏക്കറിൽ അധികം സ്ഥലത്താണ് കൃഷി.
നിലവിൽ തേനി ജില്ലയിലെ കാർഷിക ആവശ്യത്തിനുള്ള വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിലവിൽ 130 അടിക്ക് മുകളിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇക്കുറി വൈഗ ഡാം ഉൾപ്പെടെയുള്ള അണക്കെട്ടുകൾ ജലസമൃദ്ധമായതിനാൽ വേനൽകാലത്ത് പോലും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടുപോയിരുന്നില്ല.
അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ജൂൺ ഒന്നിന് തന്നെ ഷട്ടർ തുറക്കുന്നത്. മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയായി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് സഹകരണ മന്ത്രി ഐ. പെരിയസാമി പറഞ്ഞു. കേരളത്തിൽ ഇത്തവണ കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പ് കൂടി പരിഗണിച്ചാണ് തമിഴ്നാട് നേരത്തെ തന്നെ വെള്ളം എടുത്ത് തുടങ്ങിയത്. 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി.
also read: മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു