ഇടുക്കി: നെടുങ്കണ്ടം മാൻകൊത്തിമേട്ടിൽ ഭൂമാഫിയയുടെ അനധികൃത റവന്യൂ ഭൂമി കയ്യേറ്റം. അധികൃതർ സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തികൾ തടഞ്ഞ് തുടർ നടപടികൾ ആരംഭിച്ചു. 50 ഏക്കറോളം ഭൂമി കൈയ്യേറാനുള്ള നീക്കമാണ് നടന്നതെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് സാഹചര്യം മുന്നിൽ കണ്ട് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ശ്രദ്ധ ഇല്ലാതിരുന്ന സമയത്തായിരുന്നു ഭൂമി കൈയ്യേറ്റം. അതേസമയം സ്ഥലത്തിൻ്റെ കൃത്യമായ കണക്കുകളും അനുബന്ധ സ്ഥലങ്ങളുടെ രേഖകളും റവന്യൂ സംഘം പരിശോധിച്ചു വരികയാണെന്നും പാറത്തോട് വില്ലേജിലെ ബ്ലോക്ക് 49ൽ പെട്ട ഭൂമിയും ചതുരംഗപ്പാറ വില്ലേജിലെ ബ്ലോക്ക് 18 ലെ പാറ പുറമ്പോക്കും ഉൾപ്പെട്ട ഭൂമിയാണ് ഭൂമാഫിയ കൈയ്യേറിയതെന്നും അധികൃതർ അറിയിച്ചു.
Read more: ചിന്നക്കനാലിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ്
കൈയ്യേറ്റ ഭൂമിയിലേക്ക് ജെസിബി ഉപയോഗിച്ച് റോഡ് നിർമ്മിച്ചതായും പ്രദേശത്തെ വിവിധയിടങ്ങളിൽ വേലി കെട്ടുവാനായി ഭാഗങ്ങൾ അടയാളപ്പെടുത്തി തിരിച്ചതായും റവന്യൂ സംഘം കണ്ടെത്തി. റവന്യൂ സംഘം വരുന്നതറിഞ്ഞ് കൈയ്യേറ്റ മാഫിയ നിർമ്മാണ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് സ്ഥലത്തു നിന്നും മാറിയിരുന്നു. തുടർ നടപടികൾക്കായി ഉടുമ്പൻചോല തഹസിൽദാർ പാറത്തോട് ചതുരംഗപ്പാറ വില്ലേജ് ഓഫീസർമാരോട് വിശധമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിൽ വ്യാപകമായ് ഭൂമി കൈയ്യേറ്റമുണ്ടെന്നും ഭൂമാഫിയയുടെ പ്രവർത്തനം ശക്തമാണന്നും നാട്ടുകാർ പറയുന്നു. മേഖലയിൽ കൈയ്യേറ്റം പതിവായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ ഭൂസംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.
മൂന്നു മാസം മുമ്പ് ഇതേ സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥർ ചമഞ്ഞ് ഒരു സംഘം ഭൂമി കൈയ്യേറാനായി അനധികൃത സർവ്വേ നടത്തിയിരുന്നു. ജില്ലാ കലക്‌ടറുടെ നിർദേശ പ്രകാരം ഈ സംഭവത്തിൽ അന്വേഷണം ഇപ്പോഴും നടക്കുകയാണ്.