ഇടുക്കി:കുറത്തിക്കുടിയിലെ റേഷന്‍ സംവിധാനം സുതാര്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ നടപടി വേണമെന്ന ആവശ്യവുമായി ബിജെപി ദേവികുളം നിയോജക മണ്ഡലം കമ്മറ്റി രംഗത്തെത്തി. റേഷന്‍ കടയുടെ സുതാര്യമായ നടത്തിപ്പിന് ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ വേണമെന്ന് ബിജെപി ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് വി.എന്‍ സുരേഷ് ആവശ്യപ്പെട്ടു.
ദേവികുളം സിവില്‍ സപ്ലൈസ് ഓഫീസിന് കീഴില്‍ വരുന്ന എ.ആര്‍.ഡി 131-ാം നമ്പര്‍ റേഷന്‍കടയാണ് കുറത്തികുടിയില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സെപ്‌റ്റബര്‍ പതിനേഴ് മുതല്‍ റേഷന്‍കട അടഞ്ഞ് കിടക്കുകയാണെന്ന് ആദിവാസികള്‍ പറയുന്നു. അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് കുറത്തിക്കുടി. വനത്തിനുള്ളിലൂടെ മണിക്കൂറുകള്‍ സഞ്ചരിച്ച് മാങ്കുളത്തോ ഇരുമ്പുപാലത്തോ എത്തിയാല്‍ മാത്രമെ കുടുംബങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനാകൂ.കുറത്തിയിലേക്കുള്ള കാനനപാത ഇടക്കിടെ തകരുന്നതോടെ ഗോത്രമേഖല ഒറ്റപ്പെടും. ഈ അവസരത്തില്‍ റേഷന്‍ കട കൃത്യമായി പ്രവർത്തിക്കാത്തത് തങ്ങളെ പട്ടിണിയിലാക്കുമെന്ന് ആദിവാസികള്‍ പറയുന്നു.
അടിമാലി ഗിരിജന്‍ സഹകരണ സംഘത്തിനാണ് റേഷന്‍കടയുടെ നടത്തിപ്പ് ചുമതല. 203 കാര്‍ഡ് ഉടമകള്‍ക്കാണ് കുറത്തിക്കുടിയിലെ റേഷന്‍കടയില്‍ നിന്നും സാധനങ്ങള്‍ നല്‍കേണ്ടത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും കടയില്‍ കൃത്യമായി റേഷന്‍വിതരണം നടക്കുന്നുണ്ടെന്നും ഗിരിജന്‍ സഹകരണസംഘം ഭാരവാഹികള്‍ പറഞ്ഞു