ഇടുക്കി: സേനാപതി സ്വർഗംമേട്ടിൽ നിശാ പാർട്ടി നടത്തിയതിന് പൊലീസ് കേസെടുത്തു എന്ന വാർത്ത വസ്തുതാ വിരുദ്ധമെന്നും തങ്ങൾ നടത്തിയത് പ്രകൃതി സംരക്ഷണ സന്ദേശം അടങ്ങിയ സയൻസ് ആർട്സ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ മാത്രമാണെന്നും സംഘാടകർ രാജാക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉട്ടോപ്യ യുണൈറ്റഡ് ഫൗണ്ടേഷൻ എന്ന എൻജിഒയുടെ നേതൃത്വത്തിൽ പരിണാമ എന്ന പേരിൽ ആർട്ട്, മ്യൂസിക്, ആസ്ട്രോണമി ക്ലാസ്, ടെലസ്കോപ്പ് വഴി ആകാശ നിരീക്ഷണം, കുട്ടികൾക്കായുള്ള ക്ലാസുകൾ, പ്രകൃതി സംരക്ഷണ സന്ദേശം, യോഗ മെഡിറ്റേഷൻ, ട്രെക്കിംഗ് മുതലായവയായിരുന്നു നടത്താൻ ഉദ്ദേശിച്ചത്.
പൊലീസ് സ്റ്റേഷനിലും പഞ്ചായത്തിലും മുൻകൂർ അറിയിച്ച് വാക്കാലുള്ള അനുമതി വാങ്ങുകയും അവരെ പരിപാടിക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ പരിപാടിയുടെ വിവരം ജനങ്ങളെ അറിയിക്കുകയും ചെയ്തു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളുള്ള 42 പേരാണ് പങ്കെടുക്കുവാൻ എത്തിയത്. അതിൽ കുടുംബമായി എത്തിയവരും ഗർഭിണികൾ ഉൾപ്പെടെയുള്ള സ്ത്രീകളും വിദ്യാർഥികളും കുട്ടികളും വരെ ഉണ്ടായിരുന്നു.
പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി ഒരുക്കിയത്. ക്യാമ്പിൽ ഏതെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കൾ എത്തിക്കുകയോ പരിപാടിയിൽ പങ്കെടുത്തവർ ലഹരി ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. മുൻപ് പ്രദേശത്ത് നിന്നും പാറഖനനം നടത്തുവാൻ ചിലർ ശ്രമിച്ചത് തങ്ങൾ എതിർത്തിരുന്നു. അതിൻ്റെ വൈരാഗ്യം തീർക്കുവാനായി ക്യാമ്പിനെ നിശാ പാർട്ടിയായി ചിത്രീകരിക്കുകയാണുണ്ടായത്.
ഡിസംബർ 30ന് അതിഥികൾ ആഹാരം കഴിക്കുന്നതിനിടെ അർധ രാത്രിയിൽ എത്തിയ പൊലീസ് കുടുംബമായി എത്തിയവരുടെ ബാഗുകളും സ്ത്രീകളുടെ സ്വകാര്യ വസ്തുക്കളും വരെ പരിശോധിച്ചെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെടുക്കാനായില്ല. പൊലീസിൻ്റെ നിർദേശപ്രകാരം ക്യാമ്പ് പിരിച്ചുവിടുകയും അതിഥികളെ മടക്കി അയക്കുകയും ചെയ്തിട്ടുണ്ടെന്നും യാഥാർത്ഥ്യം മനസിലാക്കിയ പൊലീസ് പെറ്റിക്കേസ് എടുക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും മുഖ്യ സംഘാടകനും സ്ഥലമുടമയുമായ എൽദോ പി.ജോസഫ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംഘാടകരായ ബിൻസി എൽദോ, ചന്ദ്രശേഖർ രമേശ്, പി ആർ ഒ അനൂപ് എന്നിവരും പങ്കെടുത്തു.