ഇടുക്കി: വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍പ്പെട്ട റേഷന്‍കട സിറ്റിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കടത്തു വഞ്ചി കാലപ്പഴക്കത്താല്‍ അപകടാവസ്ഥയില്‍. 13 വര്‍ഷക്കാലം പഴക്കമുള്ള വഞ്ചിയിൽ പ്രദേശവാസികള്‍ സഞ്ചരിക്കുന്നത് അപകട ഭീഷണിയോടെയാണ്. അടിയന്തരമായി വള്ളം അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
2008 ലാണ് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ റേഷന്‍ കട സിറ്റിയെയും കൂമ്പന്‍പാറ നായ്ക്കുന്നിനെയും ബന്ധിപ്പിക്കാന്‍ കടത്തുവഞ്ചി അനുവദിച്ചത്. കാലപ്പഴക്കത്താല്‍ തകര്‍ന്ന വള്ളത്തിലാണ് പ്രദേശവാസികള്‍ ഇന്നും കല്ലാര്‍ക്കുടി ജലാശയം കടക്കുന്നത്. ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് വള്ളം അറ്റകുറ്റപ്പണി ചെയ്‌തെങ്കിലും പിന്നീട് വള്ളം പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല.
അപകടഭീഷണിയോടെയാണ് ഈ കടത്തുവഞ്ചിയിലെ യാത്ര. വിദ്യാര്‍ഥികളും രോഗികളുമടക്കമുള്ളവര്‍ ആശ്രയിക്കുന്ന കടത്തു വഞ്ചി അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാര്‍ പഞ്ചായത്തിനോട് അനേകം തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഒന്നുകില്‍ വള്ളം അറ്റകുറ്റപ്പണി നടത്തി അപകടഭീഷണി ഒഴിവാക്കണമെന്നും അല്ലെങ്കില്‍ പുതിയ വള്ളം അനുവദിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. 200 കുടുംബങ്ങളുടെ ഏക ആശ്രയമായ കടത്തു വള്ളത്തിന്‍റെ പകടാവസ്ഥാ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ ദുരന്തങ്ങള്‍ക്കാവും ഇടവരുത്തുക.