ഇടുക്കി: ജില്ലയില്‍ ഓഫ് റോഡ് സവാരി നടത്തുന്ന വിനോദ സഞ്ചാകേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം. സുരക്ഷാ മേഖല തിരിച്ച് ബോര്‍ഡ് വെച്ച് മുന്നറിയിപ്പ് നല്‍കാൻ കലക്‌ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, ഫിറ്റ്നസ് രേഖകളില്ലാത്ത വാഹനങ്ങള്‍ സവാരിക്ക് അനുവദിക്കില്ല. പൊലീസ്, റവന്യു, മോട്ടോര്‍ വാഹന ഗതാഗത വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനം, വനം വകുപ്പ്, ഡി.റ്റി.പി.സി എന്നീ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ സുരക്ഷാ സമിതി പരിശോധിച്ച് പ്രദേശങ്ങള്‍ തീരുമാനിക്കും. സുരക്ഷാ സമിതി ജനുവരി 22 ന് പീരുമേട് , നെടുങ്കണ്ടം താലൂക്ക് ഓഫീസുകളിലും, 29 ന് കുമളി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലും ചേരാൻ തീരുമാനിച്ചു.
വാഗമണ്‍, രാമക്കല്‍മേട്, തേക്കടി എന്നിവിടങ്ങളില്‍ സുരക്ഷിതമായ സഫാരി കേന്ദ്രങ്ങള്‍ നിശ്ചയിക്കും. നിയമപരമായ രേഖകളുള്ള വാഹനങ്ങള്‍ക്ക് നിശ്ചിത സഞ്ചാരികളെ കയറ്റി സര്‍വ്വീസ് നടത്തുന്നതിന് സ്റ്റിക്കര്‍ നല്‍കും. മൂന്നു മാസത്തിലൊരിക്കല്‍ അനുമതി പുതുക്കണം. പരിധിയില്‍ കൂടുതല്‍ സഞ്ചാരികളെ കയറ്റുകയോ അമിതവേഗത്തിനോ പിടിക്കപ്പെട്ടാല്‍ വാഹനം കണ്ടുകെട്ടുവാനും പിഴ ഈടാക്കുവാനും തീരുമാനിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ വാഹന പരിശോധന ശക്തമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.വാഗമണ്‍, രാമക്കല്‍മേട്,കൊളുക്കുമല, ആനച്ചാല്‍, തേക്കടി എന്നിവിടങ്ങളിലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലേക്ക് ഓഫ് റോഡ് റൈഡിന് സഞ്ചാരികളെ കൊണ്ടുപോകുന്നതായി പരാതി ലഭിച്ചതിനു പിന്നാലെയാണ് ജില്ലാ ഭരണകൂടം നിയമം കർശനമാക്കിയത്.