ഇടുക്കി: ഒന്നര മാസമായി ഓഫീസറില്ലാത്തതിനാല്‍ രാജാക്കാട് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിൽ. മുൻപുണ്ടായിരുന്ന ഓഫീസർ സ്ഥലം മാറിപ്പോയതിനെ തുടർന്ന് രാജകുമാരി വില്ലേജ് ഓഫീസർക്കാണ് താത്ക്കാലിക ചുമതല. പ്രളയക്കെടുതികളെ തുടർന്ന് രാജകുമാരി വില്ലേജിൽ ജോലി ഭാരം കൂടുതലാണ്. തുടർന്ന് താത്കാലിക ചുമതലയുള്ള വില്ലേജ് ഓഫിസർ രാജാക്കാട് എത്താതായതോടെ പ്രളയ ദുരിതാശ്വാസ സഹായങ്ങള്‍ ലഭിക്കാതെ വലയുകയാണ് ജനങ്ങൾ.
മുൻപ് ആഴ്ചയിൽ രണ്ട് ദിവസമായിരുന്നു താത്ക്കാലിക ഓഫീസർ രാജാക്കാട് ഓഫീസിലെത്തിയിരുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വീട്‌നാശം തുടങ്ങിയവയിൽ റിപ്പോര്‍ട്ട് നല്‍കേണ്ട ഓഫീസറുടെ അഭാവം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകരും ജനപ്രതിനിധികളും രംഗത്തെത്തി.
പുതിയ ഓഫീസറെ നിയമിച്ചിട്ടുണ്ടെങ്കിലും ചുമതല ഏറ്റെടുത്തിട്ടില്ല. രാജകുമാരി വില്ലേജ് ഓഫീസർക്ക് ചുമതല നല്‍കിയിരിക്കുന്നതിനാല്‍ നിലവില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസർക്ക് പ്രളയക്കെടുതിയുടെ നടപടികൾ നടപ്പിലാക്കാനും സാധിക്കുന്നില്ല. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തരമായി വില്ലേജ് ഓഫീസറുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.