ഇടുക്കി: കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച മറയൂരിലെ 'ചില്ല' ആഴ്‌ച ചന്ത കൊവിഡ് മാനദണ്ഡങ്ങളോടെ പുനരാരംഭിച്ചു. പ്രകൃതി ദുരന്തങ്ങളും വന്യജീവികളുടെ ശല്യവും അതിജീവിച്ച് മറയൂർ മലനിരകളിൽ വിളഞ്ഞ കായ്‌കനികളാണ് 'ചില്ല' വിപണിയെ സമ്പന്നമാക്കുന്നത്. ആദിവാസി ഗ്രാമങ്ങളിലെ നെല്ലിക്കയും കൂർക്കയുമാണ് ഇപ്പോഴത്തെ പ്രധാന ഉൽപന്നങ്ങൾ.
വനത്തിൽ വിളയുന്ന കാട്ടുനെല്ലിക്ക, ഗോത്രവർഗ കോളനികളിൽ കൃഷി ചെയ്‌ത കൂർക്ക കിഴങ്ങ്, ചെറുനാരങ്ങ, ഏലക്ക, കാന്താരി മുളക്, ബീൻസ്, മുരിങ്ങ ബീൻസ്, ബട്ടർ ബീൻസ്, ഉരുളകിഴങ്ങ്, പാഷൻ ഫ്രൂട്ട്, മരത്തക്കാളി എന്നിവ വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഇതിനുപുറമെ കോളനികളിൽ വളർത്തുന്ന നാടൻ കോഴിക്കും ആടിനും ആവശ്യക്കാരേറെയായിരുന്നു. വില അൽപം കൂടിയാലും ഗുണമേന്മയുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കാൻ കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിരവധി വ്യാപാരികൾ എത്തി. ഇതോടെ വിപണിയിൽ മത്സരമായി.
പ്രതീക്ഷിച്ചതിലും ഇരട്ടിവിലയിൽ കാന്താരിമുളക്, പാഷൻ ഫ്രൂട്ട്, മരത്തക്കാളി എന്നിവ വിറ്റുപോയി. രാസവളവും കീടനാശിനിയും ഇല്ലാതെ പ്രകൃതിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വിളയുന്നവയാണ് മറയൂരിലെ ഉൽപന്നങ്ങൾ. എല്ലാ വ്യാഴാഴ്‌ചകളിലുമാണ് വിപണി പ്രവർത്തിക്കുന്നത്. കർശന കൊവിഡ് മാനദണ്ഡങ്ങളോടെ ആൾക്കൂട്ടം നിയന്ത്രിച്ചാണ് ചില്ലയുടെ പ്രവർത്തനം.
മുൻകാലങ്ങളിൽ തുച്ഛമായ വില നൽകി ഇടനിലക്കാർ തട്ടിയെടുത്തിരുന്ന ഉൽപന്നങ്ങൾ ഇന്ന് വനംവകുപ്പിന്‍റെ നിയന്ത്രണത്തിൽ വിറ്റഴിക്കുന്നതിനാൽ പരമാവധി വില ആദിവാസികൾക്ക് ലഭിക്കും. ഗോത്രവർഗക്കാരുടെ ജീവിതനിലവാരത്തിലും കാർഷിക വൃത്തിയിലും പുരോഗതി പ്രകടവുമാണ്.