ഇടുക്കി: അധികൃതർക്ക് തലവേദന സൃഷ്‌ടിച്ച് ലക്ഷങ്ങൾ വിലവരുന്ന ആഡംബര വാഹനം ഉപേക്ഷിച്ച നിലയിൽ. സർക്കാർ ഭൂമിയിലാണ് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. റവന്യു ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു സ്ഥലവും കെട്ടിടവും സർക്കാർ ഏറ്റെടുത്തപ്പോൾ കൈയേറ്റക്കാരൻ ഉപേക്ഷിച്ചു പോയതാണ് ആഡംബര വാഹനം.
2020 ഒക്ടോബറിലാണ് ജിമ്മി സ്കറിയ എന്ന ആള്‍ അധികൃതമായി കൈവശം വച്ചിരുന്ന സ്ഥലവും ഇവിടെ ഉണ്ടായിരുന്ന കെട്ടിടങ്ങളും റവന്യൂ വകുപ്പ് ഏറ്റെടുത്തത്. ഇതിന് സമീപത്ത് തന്നെ പാപ്പാത്തിച്ചോല- ഷണ്‍മുഖവിലാസം റോഡരുകില്‍ ഇയാള്‍ തന്നെ കയ്യേറിയ ഇരുപത്തിയേഴ് സെന്‍റ് സ്ഥലത്തെ വീടും റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്നു.
കാർ ഏറ്റെടുക്കാതെ ഉടമ
ഈ സമയത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ആഡംബര കാര്‍ എടുത്തു മാറ്റാന്‍ ഉടമ തയ്യാറായില്ല. പിന്നീട് സ്ഥലം ഏറ്റെടുത്ത് ഗേറ്റും പൂട്ടി അധികൃതര്‍ മടങ്ങുകയും ചെയ്‌തു. ഇതിന് ശേഷം ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ വാഹന ഉടമയ്ക്ക് നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് കിട്ടി മൂന്ന് ദിവസത്തിനകം വാഹനത്തിന്‍റെ രേഖകള്‍ ഹാജരാക്കി വാഹനം എടുത്ത് മാറ്റണമെന്നും ഇല്ലാത്തപക്ഷം സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി വാഹനം നിര്‍ത്തിയിടുന്നതിന് പിഴ ഈടാക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഉടമ വാഹനം തേടി എത്തിയിട്ടില്ല. നിലവില്‍ ഏറ്റെടുത്ത കെട്ടിടത്തിന്‍റെ മുമ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആഡംബര വാഹനം അധികൃതര്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ഇതിന് സമീപത്ത് ഏറ്റെടുത്ത സ്ഥലവും കെട്ടിടങ്ങളും വനം വകുപ്പിന് സംരക്ഷണ ചുമതല നല്‍കി കൈമാറുകയും ചെയ്‌തിട്ടുണ്ട്. വാഹനം കിടക്കുന്നതിനാല്‍ ഈ കെട്ടിടം കൈമാറാനും കഴിഞ്ഞിട്ടില്ല.
ALSO READ: ശാന്തൻപാറയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം