ഇടുക്കി: കഷ്ടപാടുകൾക്കിടയിലും അക്ഷരങ്ങളെ നെഞ്ചോട് ചേർത്ത് ഒരു കവിയത്രി. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ മങ്കുവ ചിന്നാർ സ്വദേശിയായ ലിസി ചിന്നറാണ് തന്‍റെ ദുരിതങ്ങൾക്കിടയിലും കവിതകൾ എഴുതുന്നത്. കഷ്ടപാടുകൾക്കും ദുരിതങ്ങൾക്കും ഇടയിൽ തന്‍റെ കടമുറിയിലിരുന്നാണ് ലിസി കവിതകളും നാടൻ പാട്ടുകളും എഴുതുന്നത്.
പ്രത്യേകിച്ച് ആരും പ്രോത്സാഹിപ്പിക്കുവാനോ അവസരങ്ങൾ നൽകുവാനോ ഇല്ലെങ്കിലും തന്‍റെ കവിതകൾ ഒരിക്കൽ ലോകം ചർച്ച ചെയ്യുമെന്ന വിശ്വാസത്തിലാണ് ലിസി. കേവലം മൂന്ന് സെന്‍റ് മാത്രം സ്ഥലമുള്ള ലിസിക്ക് സ്വന്തമായി വീടില്ല. ചിന്നാറിലെ ഒരു മുറുക്കാൻ കടയിൽ നിന്ന് കിട്ടുന്ന വരുമാനത്തലാണ് ഈ വീട്ടമ്മ കുടുംബം പുലർത്തുന്നത്.
എങ്കിലും കവിതകൾ കൊണ്ട് താൻ സമ്പന്നയാണെന്നാണ് അവർ പറയുന്നത്. ലിസിയുടെ കവിതകൾ ദളിത് വിഷയങ്ങൾ ഉയർത്തിപിടിക്കുമ്പോൾ ആ കവിതകളിലെ രാഷ്ട്രീയം സാധാരണക്കാരോടും അടിച്ചമർത്തപ്പെടുന്നവരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
ഈ ചെറിയ കാലത്തിനിടയിൽ നിരവധി കവിതകളാണ് ലിസി എഴുതിയത്. കേവലം നാലാം ക്ലാസ്സ് വരെ വിദ്യാഭ്യാസം ഉള്ള ലിസിക്ക് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപനം ഒരു പുസ്തകം പുറത്തിറക്കുക എന്നതാണെന്ന് ലിസി പറഞ്ഞു. ചിന്നാറിന്‍റെ തീരങ്ങളിൽ എന്ന കവിത സമാഹാരം പുറത്തിറങ്ങാൻ ഒരുങ്ങുകയാണ് ലിസി.