ഇടുക്കി: രാജാക്കാട് മുല്ലക്കാനം ടൗൺ കേന്ദ്രീകരിച്ച് മോഷണ പരമ്പര. ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്ന് കടകളില്‍ നിന്നാണ് കഴിഞ്ഞ ദിവസം പണവും വിലപിടിപ്പുളള ഉൽപ്പന്നങ്ങളും മോഷ്‌ടിക്കപ്പെട്ടത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് കടകളിൽ മോഷണം നടന്നത്. ടൗണിൽ പ്രവർത്തിക്കുന്ന അമ്പാടി ഹോട്ടല്‍ ഉടമ രാവിലെ നാലുമണിയോടെയെത്തി കട തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ കടകളിൽ മോഷണം നടത്തിയതായി കണ്ടെത്തി.
ഹോട്ടലിന്റെ പിൻവശത്തുള്ള വാതിൽ തകർത്ത നിലയിലായിരുന്നു. സമീപത്തെ തയ്യൽ കടയില്‍ നിന്നും തുണികളും മറ്റ് ഉപകരണങ്ങളും മോഷണം പോയി. സമീപത്തുള്ള സ്റ്റേഷനറി കടയിലെ ഫോട്ടോസ്റ്റാറ്റ് മെഷീൻ നശിപ്പിച്ചിരുന്നു. അമ്പതിനായിരത്തിലധികം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി കടയുടമകൾ പറഞ്ഞു. രാജാക്കാട് സിഐ എച്ച്.എൽ.ഹണിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തെ തുടര്‍ന്ന് മുല്ലക്കാനം അടക്കമുള്ള പ്രദേശങ്ങളിൽ രാത്രികാല പട്രോളിങ് പൊലീസ് ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.