ഇടുക്കി: നിഷ്‌പക്ഷമായ തെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍. മാധ്യമ പ്രവര്‍ത്തകര്‍ക്കായി കലക്ടറേറ്റില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് നിയമം സംബന്ധിച്ച ശില്‌പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. എംസിഎംസി മാസ്റ്റര്‍ ട്രെയിനർ പി.സി. ജയകുമാര്‍ ക്ലാസുകള്‍ നയിച്ചു. പെയ്‌ഡ് ന്യൂസ്, ഏക പക്ഷീയ വാര്‍ത്തകള്‍, മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള പരസ്യ പ്രസിദ്ധീകരണം, സംപ്രേഷണം എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കുക, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ നല്‍കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക തുടങ്ങിയവയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിറ്ററിംഗ് കമ്മിറ്റി(എം.സി.എം.സി)യുടെ ചുമതലകള്‍.
പത്രങ്ങള്‍, ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാ ശാലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമ സങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദര്‍ശനം, ദിനപ്പത്രങ്ങളുടെ ഇ പേപ്പറുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. മാധ്യമ സ്ഥാപനങ്ങള്‍ എം.സി.എം.സിയുടെ അനുമതിയുള്ള പരസ്യങ്ങള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. ഇടുക്കി കലക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ മീഡിയ സെന്‍ററിലാണ് പരസ്യങ്ങള്‍ക്കുള്ള മുന്‍കൂര്‍ അനുമതി ലഭ്യമാക്കുന്ന എം.സി.എം.സിയുടെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ സെല്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 8:30 വരെ എല്ലാ ദിവസങ്ങളിലും സെല്‍ പ്രവര്‍ത്തിക്കും.