ഇടുക്കി: ജില്ലയിലെ സി.എച്ച്.ആര്‍ മേഖലകളെ റിസര്‍വ് വനത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തി വനം വന്യജീവി വകുപ്പിന്‍റെ റിപ്പോര്‍ട്ട്. 2018-19ല്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കോട്ടയം, മൂന്നാര്‍ ഡിവിഷന്‍റെ കീഴില്‍വരുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുളെ റിസര്‍വ് ഫോറസ്റ്റിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2018ൽ സി.എച്ച്.ആറ്‍ റവന്യൂ ഭൂമിയാണെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് വനം വകുപ്പിന്‍റെ നടപടി.
വനം വന്യജീവി വകുപ്പ് 2018-19ല്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇടുക്കിയിലെ ഏലമലക്കാടുകള്‍ സംരക്ഷിത വനമേഖലയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയം ഹൈറേഞ്ച് ഡിവിന്‍റെ കീഴില്‍ വരുന്ന 479. 258 സ്ക്വയര്‍ കിലോമീറ്റര്‍ സി.എച്ച്. ആര്‍ മേഖലയും. മൂന്നാര്‍ ഡിവിഷന്‍റെ കീഴില്‍ വരുന്ന 372. 98 സ്‌ക്വയര്‍ കിലോമീറ്ററും സംരക്ഷിത വനമേഖലയിലുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടായിരത്തി പതിനെട്ടിലെ സര്‍ക്കാര്‍ ഉത്തരവ് മാനിക്കാതെയാണ് വനം വകുപ്പിന്‍റെ ഈ നടപടി. സി.എച്ച്.ആര്‍ മേഖലയിലെ റോഡ് നിര്‍മ്മാണത്തിനടക്കം തടസവാദം ഉന്നയിച്ച് വനം വകുപ്പ് രംഗത്തെത്തിയ സാഹചര്യത്തിലാണ് സി.എച്ച്.ആര്‍ വന മേഖലയല്ലെന്നുള്ള വ്യക്തമായ ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കിയത്. ലിത്തോ മാപ്പിലും രേഖകളും തെളിവായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ ഇത് മറികടന്നാണ് വനം വന്യീജിവി വകുപ്പിന്‍റെ റിപ്പോര്‍ട്ട്. നിലവില്‍ ഭൂപ്രശ്‌നങ്ങളിലടക്കം ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ വനം വകുപ്പിന്‍റെ റിപ്പോര്‍ട്ടിനെതിരേയും പ്രതിഷേധം ഉയരുകയാണ്.
മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തിന്‍റെ ബഫര്‍ സോണ്‍ നിര്‍ണയിക്കുന്ന കാര്യത്തിലും ബഫര്‍ സോണ്‍ വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായി ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിച്ചതും വിവാദ വിഷയമായി തുടരുകയാണ്. ഇതോടൊപ്പം വനം വകതുപ്പിന്‍റെ റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ ഇടുക്കിയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.