ഇടുക്കി: കൊവിസ് വൈറസിന്‍റെ വ്യാപനം ലോകമെമ്പാടും ഉണ്ടായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഹെൽത്ത് ക്ലബ്ബുകൾ. ഏറെ മാസങ്ങൾ അടച്ചിടുകയും പിന്നീട് വീണ്ടും തുറന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തെങ്കിലും ക്ലബ്ബുകൾ പലതും കടക്കെണിയിലാണ്. വൈറസിനെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടുപിടിക്കപ്പെടാത്ത സാഹചര്യത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക മാത്രമാണ് ഏക പോംവഴി. ഇതിന് ആരോഗ്യ വകുപ്പ് നിർദേശിച്ചിരിക്കുന്നത് വ്യായാമങ്ങളും പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളും ആണ്. ഈ സാഹചര്യത്തിലാണ് സർക്കാർ നിർദേശാനുസരണം ജിംനേഷ്യങ്ങളും മറ്റ് ഹെൽത്ത് സെന്‍ററുകളും വീണ്ടും പ്രവർത്തനം ആരംഭിച്ചത്.
2500 സ്ക്വയർ ഫീറ്റിൽ ലക്ഷക്കണക്കിന് രൂപ മുതൽമുടക്കി അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ചെറുതോണിയിലെ ഗ്ലാഡിയേറ്റർ ജിംനേഷ്യം ഈ പ്രതിസന്ധിയുടെ ഒരു ഉദാഹരണമാണ്. ജിംനേഷ്യം ആരംഭിച്ച ശേഷമാണ് കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഭാരിച്ച വാടകയും മറ്റ് നടത്തിപ്പ് ചെലവുകൾക്കും പുറമേ ലോൺ തിരിച്ചടവുകളും വലിയ പ്രതിസന്ധിയാണ് മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നതെന്ന് ജിംനേഷ്യത്തിന്‍റെ നടത്തിപ്പുകാരൻ അനൂപ് പറയുന്നു.
പൊതുജന ആരോഗ്യത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്ബുകളും യോഗ സെന്‍ററുകളും ഉൾപ്പെടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ സർക്കാരിൽനിന്ന് സഹായങ്ങൾ ഉണ്ടാവണമെന്ന ആവശ്യമാണ് ഈ മേഖലയിലുള്ളവർ ഉന്നയിക്കുന്നത്.