ഇടുക്കി: സ്വർഗ്ഗംമേട്ടില്‍ റവന്യൂ ഭൂമി കയ്യേറിയുള്ള റോഡ് നിര്‍മാണത്തിനെതിരെ കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ്. ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം സ്വര്‍ഗ്ഗംമേട്ടില്‍ സന്ദര്‍ശനം നടത്തി. വില്ലേജ് ഓഫീസറോട് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് തേടി. ഇടിവി വാർത്തയെ തുടർന്നാണ് നടപടി.
ടൂറിസം സാധ്യത നിലനില്‍ക്കുന്ന സ്വര്‍ഗ്ഗം മേട്ടിലെ റവന്യൂ ഭൂമിയിലൂടെ കുന്നിടിച്ച് നിരത്തിയുള്ള റോഡ് നിര്‍മാണം ഇന്ന് രാവിലെയാണ് ഇടിവി റിപ്പോർട്ട് ചെയ്‌തത്. വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്വര്‍ഗ്ഗം മേട്ടില്‍ നേരിട്ടെത്തി സന്ദർശനം നടത്തി. റോഡ് നിര്‍മിച്ചിരിക്കുന്നത് റവന്യൂ ഭൂമിയിലൂടെയാണെന്നും ഇത് സംബന്ധിച്ച് കാന്തിപ്പാറ വില്ലേജ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തഹസില്‍ദാര്‍ നിജു കുര്യന്‍ പറഞ്ഞു. പ്രദേശത്ത് ആരുടെയെങ്കിലും കൈവശ ഭൂമിയുണ്ടോയെന്നും പരിശോധിക്കും. പട്ടയം നല്‍കിയിട്ടുണ്ടെങ്കില്‍ പോലും റദ്ദ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും റവന്യൂ സംഘം വ്യക്തമാക്കി. അതീവ പരിസ്ഥിതി ലോല പ്രദേശത്തെ കയ്യേറ്റത്തിനെതിരെ ഗ്രീന്‍ കെയര്‍ കേരള അടക്കമുള്ള പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു.