ഇടുക്കി: ദിവസങ്ങള്‍ കഴിയുന്തോറും മലയോര മേഖലയില്‍ കാട്ടാന ശല്യം വര്‍ധിച്ചു വരുന്നത് കര്‍ഷകരുടെ ജീവിതത്തിനും കാര്‍ഷിക മേഖലക്കും തിരിച്ചടിയാകുന്നു. മറയൂര്‍, മൂന്നാര്‍, മാങ്കുളം, ചിന്നക്കനാല്‍, അടിമാലി, ശാന്തമ്പാറ, വട്ടവട പഞ്ചായത്തുകളിലാണ് കാട്ടാന ശല്യം രൂക്ഷമായിട്ടുള്ളത്.
പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായി ഫലപ്രാപ്തിയിലെത്താത്തതും നാശനഷ്‌ടങ്ങള്‍ക്ക് നഷ്‌ടപരിഹാരം ലഭിക്കാന്‍ കാലതാമസം നേരിടുന്നതും കര്‍ഷകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ദിവസങ്ങള്‍ കഴിയുന്തോറും കാട്ടാനകള്‍ ഇറങ്ങുന്ന ജനവാസമേഖലകളുടെ വ്യാപ്തി മലയോര മേഖലയില്‍ വര്‍ധിക്കുകയാണ്. ചോര നീരാക്കി അധ്വാനിക്കുന്ന മലയോര കര്‍ഷകര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ജനിപ്പിക്കുന്നതെന്നും രാത്രി കാലങ്ങളില്‍ ആനകളെ ഭയന്നാണ് ജീവിക്കുന്നതെന്നും കർഷകർ പറയുന്നു. നിലവിലുള്ള പ്രതിരോധ നടപടികള്‍ ഒന്നും നിലവില്‍ കാട്ടനയില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ പര്യാപ്തമല്ല.
മുമ്പെങ്ങും കാട്ടാനകള്‍ എത്താതിരുന്ന പലയിടങ്ങളിലും ആനകളുടെ ആക്രമണം നേരിടുന്നുണ്ട്. വാഴ, കരിമ്പ്, തെങ്ങ്, കമുക്, ഏലം, മരച്ചീനി, പച്ചക്കറികള്‍ മുതലായ കൃഷികള്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ വ്യാപക നാശം സംഭവിക്കുന്നത്. കടകള്‍ക്കും വീടുകള്‍ക്കും നേരെയും ആക്രമണം ഉണ്ടാകുന്നുണ്ട്. പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെങ്കിലും അവ മതിയാകാതെ വരുന്നതായി കര്‍ഷകര്‍ പരാതി ഉന്നയിക്കുന്നു.