ഇടുക്കി: സിപിഎം ഇടുക്കി ജില്ല സെക്രട്ടേറിയറ്റ് അംഗം പിഎന്‍ വിജയനും പാര്‍ട്ടി പ്രവര്‍ത്തകയുമായുള്ള സ്വകാര്യ ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ വിജയനെ പാര്‍ട്ടിയില്‍ തരംതാഴ്‌ത്താന്‍ നിര്‍ദേശം. വനം വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ പിഎന്‍ വിജയനെ ജില്ല സെക്രട്ടേറിയറ്റില്‍ നിന്നും ജില്ല കമ്മിറ്റിയിലേക്കാണ് തരം താഴ്‌ത്തുക.
ദിവസങ്ങള്‍ക്ക് മുന്‍പ് പിഎന്‍ വിജയന്‍റെതെന്ന് ആരോപിച്ച് ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവിന്‍റെ പേരില്‍ പ്രചരിച്ച സംഭാഷണം വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. കമ്മറ്റിയുടെ പ്രാഥമിക പരിശോധനയില്‍ പി.എന്‍ വിജയന് വീഴ്‌ച പറ്റിയെന്നാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് ജില്ല സെക്രട്ടേറിയറ്റിന്‍റെ നടപടി.
സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷമാവും തരംതാഴ്‌ത്തല്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് പ്രഥമ പരിഗണനയുണ്ടായിരുന്ന നേതാവാണ് പി.എന്‍ വിജയന്‍. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളാണ് ഫോണ്‍ സംഭാഷണത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്. പി.എന്‍ വിജയനെ ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്താനും ജില്ല സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.
Also Read: ഇടുക്കിയിൽ കനത്ത മഴ; തോട്ടം തൊഴിലാളിയുടെ വീട് തകർന്നു