ഇടുക്കി: റവന്യു ഭൂമി അനധികൃതമായി അളന്നുതിട്ടപ്പെടുത്താൻ ശ്രമിച്ചവര്‍ക്കതിരെ നടപടിക്ക് നിര്‍ദേശിച്ച് ഉടുമ്പന്‍ചോല തഹസില്‍ദാര്‍. സ്ഥലത്ത് സർക്കാരിന്‍റെ കാറ്റാടി പദ്ധതി വരുന്നുവെന്ന് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് ആനക്കല്ലിൽ ഭൂമി അളക്കാൻ കഴിഞ്ഞ ദിവസം ഒരു സംഘം ആളുകൾ ശ്രമിച്ചത്. അതേസമയം പ്രദേശത്തുനിന്നും പാറ ഖനനം നടത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് ആൾമാറാട്ടം നടത്തി സർവെ നടത്താനെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
നാട്ടുകാർ പഞ്ചായത്തംഗത്തിനെയും റവന്യൂ ഉദ്യോഗസ്ഥരെയും അറിയിച്ചതിനെത്തുടർന്ന് പുറമ്പോക്ക് ഭൂമി അളക്കാനുള്ള ശ്രമം റവന്യൂ ഉദ്യോഗസ്ഥർ ചേർന്ന് തടയുകയായിരുന്നു. സ്ഥലത്തെത്തിയ തഹസിൽദാരും സംഘവും വിവരങ്ങൾ തിരക്കിയപ്പോൾ സ്വകാര്യ വ്യക്തിയുടെ നിർദേശപ്രകാരമാണ് ഭൂമി അളക്കാനെത്തിയതെന്നാണ് സർവെയർമാരിൽ നിന്നും ലഭിച്ച മറുപടി.
തുടർന്ന് റവന്യൂ ഭൂമിയിൽ നിന്ന് പുറത്തുപോകണമെന്നും ഇല്ലെങ്കിൽ പൊലീസെത്തി അറസ്റ്റ് ചെയ്യുമെന്നും തഹസിൽദാർ അറിയിച്ചതോടെ സർവേക്ക് എത്തിയ സംഘം മടങ്ങുകയായിരുന്നു. അതിനിടെ ഭൂമി അളന്ന് തിരിക്കാനുള്ള ശ്രമം പഞ്ചായത്തംഗത്തെയും റവന്യൂ ഉദ്യോഗസ്ഥരെയും അറിയിച്ച സമീപവാസിയെ സർവെ നടത്താൻ ഏൽപ്പിച്ച സ്വകാര്യ വ്യക്തി ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്. വൻ ഭൂമാഫിയ പിന്നിൽ പ്രവർത്തിക്കുന്നതായും അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്കും കലക്ടർക്കും പരാതി നൽകുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.റിപ്പോട്ട് ലഭിച്ച ശേഷം ജില്ലാ കലക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകുമെന്ന് ഉടുമ്പൻചോല തഹസിൽദാർ അറിയിച്ചു.