എറണാകുളം : പ്ലാമുടിയിൽ പുലിക്കെണി പ്രവർത്തന സജ്ജമാക്കാത്തതിൽ വ്യാപക പ്രതിഷേധം. വനാതിർത്തിയിലുള്ള പ്ലാമുടിയിലെ ജനവാസ കേന്ദ്രത്തിൽ ഒരാഴ്‌ച മുമ്പാണ് പുലിയിറങ്ങി പട്ടിയെയും കോഴികളെയും കൊന്നുതിന്നത്. പിന്നീടുള്ള രാത്രികളിലും പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി.
പ്രദേശവാസികളുടെ ആശങ്കയകറ്റാൻ ആൻ്റണി ജോൺ എംഎൽഎ കെണിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നാലുനാള്‍ മുമ്പ് പുലിക്കുള്ള കൂട് കൊണ്ടുവന്ന് സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ചു. എന്നാല്‍ ഇരയും കെണിയും സജ്ജമാക്കാതെ കൂട് വെറുതെ അടച്ചിട്ട് വനം വകുപ്പ് സംഘം മടങ്ങുകയും ചെയ്‌തു.
ഇരയും കെണിയുമില്ലാതെ വെറുതെ കൂട് കൊണ്ടുവച്ചാൽ എങ്ങനെ പുലിയെ പിടികൂടാൻ കഴിയുമെന്ന് പ്രദേശവാസികൾ ചോദിക്കുന്നു. പുലിക്കെണി പ്രവർത്തനസജ്ജമാക്കണമെന്നും വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ യുഡിഎഫിന്‍റെ നേതൃത്വത്തിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഷിബു തെക്കുംപുറം പറഞ്ഞു.
എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് പുലിക്കൂട്ടിൽ ഇരയെ ഇടുന്നത് വൈകാൻ കാരണമെന്നാണ് വനം വകുപ്പിൻ്റെ വിശദീകരണം.