എറണാകുളം: സംസ്ഥാനത്തെ ജനങ്ങളുടെ മേൽ നികുതി ഭാരം അടിച്ചേല്‍പ്പിച്ച സർക്കാറിന്‍റെ രണ്ടാം വാർഷികാഘോഷം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന സർക്കാറിന്‍റെ കെടുകാര്യസ്ഥത കൊണ്ട് ജനങ്ങൾ ദുരിതത്തിലാകുന്ന ദിവസം തന്നെയാണ് രണ്ടാം വാർഷികാഘോഷത്തിന് തുടക്കം കുറിക്കുന്നത്. സംസ്ഥാന സർക്കാറിന്‍റെ കെടുകാര്യസ്ഥതയും അനാസ്ഥയും കാരണമാണ് ഇത്ര വലിയ നികുതി ഭാരം ജനങ്ങളുടെ തലയിൽ വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ചാർജ് കൂട്ടി, വെള്ളക്കരം കൂട്ടി, ഇന്ധന സെസ് ചുമത്തി, എല്ലാത്തിലും നികുതി വർധനവാണ്. വിലക്കയറ്റത്തിൽ പൊറുതി മുട്ടിയ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിത പൂർണമാകും. നികുതി ഭാരം നടപ്പാക്കുന്നത് സർക്കാറിന്‍റെ കെടുകാര്യസ്ഥത കൊണ്ടാണ്. നികുതി പിരിച്ചെടുക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും വിഡി സതീശന്‍ പറഞ്ഞു.
സർക്കാറിന്‍റെ പരാജയം മുഴുവന്‍ ജനങ്ങൾക്ക് മേൽ വരികയാണ്. ഇപ്പോൾ തന്നെ വിലക്കയറ്റമുണ്ട്. ഇതോടെ സ്വാഭാവിക വിലക്കയറ്റവും കൃത്രിമമായ വിലക്കയറ്റവും ഉണ്ടാകും. കടക്കെണിയിൽ മുങ്ങിയ സർക്കാർ വീണ്ടും കടം വാങ്ങികൂട്ടുകയാണ്.
എല്ല മേഖലയിലും സർക്കാർ പരാജയമാണ്. സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. പൊലീസിനെ നിയന്ത്രിക്കുന്നത് പാർട്ടിയാണ്. സാധാരണ സർക്കാറിന്‍റെ അവസാന നാളുകളിലാണ് ജനവിരുദ്ധമായി മാറാറുള്ളത്. രണ്ട് വർഷം കൊണ്ട് ഏറ്റവും ജനവിരുദ്ധമായ സർക്കാറായി മാറിയിരിക്കുകയാണ്. പ്രതിപക്ഷം ട്രഷറി പൂട്ടുമെന്ന് പറഞ്ഞിട്ടും പൂട്ടിയില്ലല്ലോയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചോദിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
ട്രഷറി പൂട്ടുന്നതിനേക്കാൾ ഗുരുതരമായ സാഹചര്യമാണ് കേരളത്തിലുള്ളത്. എത്രയോ മാസങ്ങളായി ഇരുപത്തിയഞ്ച് ലക്ഷത്തിന്‍റെ ചെക്കുകൾ പാസാകില്ലായിരുന്നു. സാമൂഹ്യ സുരക്ഷ പെൻഷനുകളുമായി ബന്ധപ്പെട്ട് പാവങ്ങൾക്ക് കോടി കണക്കിന് രൂപയാണ് നൽകാനുള്ളത്. കടക്കെണി മറച്ച് വച്ചുള്ള പ്രചാരണമാണ് സർക്കാർ നടത്തുന്നത്. സർക്കാറിനെതിരെ പ്രതിപക്ഷം നടത്തിയ സമരങ്ങളെല്ലാം ജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.റെയിൽ സമരവും ബഫർസോൺ സമരവും അദ്ദേഹം ചൂണ്ടിക്കാട്ടി. നികുതി വർധനവിനെതിരായ സമരത്തിലൂടെ സർക്കാറിന്‍റെ നികുതി കൊള്ള ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും വി.ഡി സതീശൻ പറഞ്ഞു.