എറണാകുളം : തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ ഭാഗമായി പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം ഫ്ലക്സ് ഉയർത്തിയത് വലിയ പാതകമാണെന്ന് അഭിപ്രായമില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ശ്രീരാമൻ ഈ നാട്ടിൽ മുഴുവൻ ആളുകളും അംഗീകരിക്കുന്ന പ്രതീകമാണ്. വിജയാഹ്ളാദത്തിന്‍റെ ഭാഗമായി ഈ പ്രതീകമുയർത്തുന്നത് മതവിദ്വേഷത്തിൻ്റെ കാരണമാണെന്ന് പറയുന്നവരാണ് വിവാദം സൃഷ്ടിക്കുന്നത്.
ജയ് ശ്രീറാം എന്ന് വിളിക്കുന്നത് കുറ്റമാണെന്ന് ആരും പറഞ്ഞിട്ടില്ല. സിപിഎമ്മും കോൺഗ്രസും തീവ്രവാദ വോട്ട് ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങളിൽ നിന്ന് പിന്മാറണം. ഇ കെ നായനാർ വത്തിക്കാനിൽ പോയപ്പോൾ ഗീത നൽകിയത് ഭാരതീയ സംസ്ക്കാരത്തിൻ്റെ ഭാഗമായതിനാലെന്ന് വിശദീകരിച്ചിരുന്നു. ശ്രീരാമനും ഭാരതീയ സംസ്കാരത്തിൻ്റെ ഭാഗമാണ്. ജയ് ശ്രീറാം ഫ്ലക്സ് ഉയർത്തിയത് വിവാദമാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണന്നും വി.മുരളീധരൻ പറഞ്ഞു. ശോഭാ സുരേന്ദ്രൻ്റെ പരാതി എന്താണെന്ന് അറിയില്ല. പരാതി താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.