കൊച്ചി : മിന്നൽ പ്രളയമുണ്ടായ ഹിമാചലിലെ മണാലിയിൽ കുടുങ്ങിയ 27 മലയാളി മെഡിക്കൽ വിദ്യാർഥികളും സുരക്ഷിതർ. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ നിന്നുള്ള ഹൗസ് സർജ൯മാരുടെ സംഘം സുരക്ഷിതരാണെന്ന് ജില്ല കലക്ടർ എ൯.എസ്.കെ ഉമേഷ് അറിയിച്ചു. ഇവരുമായി ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ഡോക്ർമാർ നൽകിയ ലൊക്കേഷ൯ മണാലി ജില്ല കലക്ടർക്ക് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് ഇവരുള്ളതെന്ന് മണാലി കലക്ടർ അറിയിച്ചിട്ടുണ്ട്. ഹദിംബ ക്ഷേത്രത്തിന് സമീപം നസോഗി വുഡ്‌സ്, എച്ച്പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് ഡോക്ടർമാർ കഴിയുന്നത്. ജൂൺ 27നാണ് കളമശ്ശേരി മെഡിക്കൽ കോളജിലെ അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾ വിനോദ സഞ്ചാരത്തിന്‍റെ ഭാഗമായി ഹിമാചലിലേക്ക് പോയത്.
മിന്നൽ പ്രളയത്തെ തുടർന്ന് സംഘം മണാലിയിൽ കുടുങ്ങുകയായിരുന്നു. മെഡിക്കൽ വിദ്യാർഥികൾ സുരക്ഷിതരാണെന്ന് സംസ്ഥാന സർക്കാറിന്‍റെ ഡൽഹിയിലെ പ്രധിനിധി കെ വി തോമസും അറിയിച്ചു. വിദ്യാർഥികൾക്ക് ആവശ്യമായ ഭക്ഷണമുൾപ്പടെ ഉറപ്പാക്കാനുളള നടപടികൾ സ്വീകരിച്ചതായും ഹിമാചൽ മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടതായും കെ.വി.തോമസ് വ്യക്തമാക്കി.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വിഷയത്തിൽ ഇടപെടുകയും മലയാളി മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കാൻ ഹിമാചൽ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തുകയും ചെയ്‌തിരുന്നു. മെഡിക്കൽ വിദ്യാർഥികളെ മണാലിയിൽ നിന്ന് ഡൽഹി വഴി നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാര്‍ നടത്തുന്നത്.
ഹിമാചല്‍ പ്രളയം : മിന്നല്‍ പ്രളയത്തെ കൺമുന്നില്‍ കണ്ട ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലും ഉരുൾ പൊട്ടലും വൻ നാശനഷ്‌ടമാണ് സൃഷ്‌ടിച്ചത്. നാല് പേരാണ് ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ മരിച്ചത്. 200 ഓളം പേർ വിവിധ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടതായാണ് റിപ്പോർട്ടുകൾ. റോഡുകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവ മണ്ണിനടിയിലായതിനാല്‍ പലയിടത്തും പെയ്‌ത മഴയുടെ തോത് പോലും കണക്കാക്കാനായിട്ടില്ല.
പ്രളയദുരിതത്തില്‍ ഉൾപ്പെട്ട മേഖലകളില്‍ അടിയന്തര രക്ഷാപ്രവർത്തനത്തിനും സഹായത്തിനും ഇടപെടല്‍ നടത്താൻ പ്രധാനമന്ത്രി അതത് സംസ്ഥാനങ്ങളിലെ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നിർദേശം നല്‍കിയതായി അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തരമായി പിഎം കെയർ ഫണ്ടില്‍ നിന്ന് ധനസഹായം അനുവദിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ ഷിംല-കല്‍ക ഹൈവേയില്‍ ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.
മഴക്കെടുതികളില്‍ 17 പേർ മരിച്ചതായി ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു അറിയിച്ചു. മണാലിയില്‍ 20 പേരും മറ്റ് വിവിധ സ്ഥലങ്ങളിലായി 300 പേരും ഒറ്റപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. 120 റോഡുകളാണ് കനത്ത മഴയെ തുടർന്ന് തകരുകയും ഗതാഗതം തടസപ്പെടുകയും ചെയ്‌തത്. അടുത്ത 24 മണിക്കൂറില്‍ ഹിമാചലില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ട്. കനത്ത ജാഗ്രതാനിർദേശമാണ് സംസ്ഥാനത്താകെ നല്‍കിയിട്ടുള്ളത്.