എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്‍റ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. ഈ മാസം 26 വരെ ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരും. അന്വേഷണം പ്രാരംഭ ദിശയിലായതിനാല്‍ ജാമ്യം നൽകാനാവില്ലെന്ന് കോടതി പറഞ്ഞു. ലോക്കറിൽ കണ്ടെത്തിയ പണത്തെ സംബന്ധിച്ച് അന്വേഷണം തുടരേണ്ടതുണ്ട്. കേസിന്‍റെ ഉള്ളടക്കത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കോടതി വിധിന്യായത്തിൽ സൂചിപ്പിച്ചു.
![trivandrum gold case m sivasankar bail rejected എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ സ്വര്‍ണക്കടത്ത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എൻഫോഴ്‌സ്‌മെന്‍റ് enforcement directorate m sivasankar gold case](https://etvbharatimages.akamaized.net/etvbharat/prod-images/kl-ekm-01-shivashankar-bail-updates-script-7206475_17112020173844_1711f_1605614924_357.jpg)
ജാമ്യം നിരസിച്ചതായി ഒറ്റവരിയിലാണ് ജഡ്ജി വിധി പ്രസ്താവം നടത്തിയത്. 53 പേജുള്ളതാണ് വിധിന്യായം. രാവിലെ പതിനൊന്ന് മണിക്ക് വിധി പറയാൻ നിശ്ചയിച്ചെങ്കിലും വൈകിട്ട് 4.15നാണ് വിധി പ്രഖ്യാപനമുണ്ടായത്. ഇ.ഡി.യുടെ അന്വേഷണത്തിനെതിരെ ശിവശങ്കർ ഇന്നലെ കോടതിയിൽ വിശദീകരണം നൽകിയിരുന്നു. ഇതിന് മറുപടി ഇന്ന് രാവിലെ ഇ ഡി കോടതിയിൽ നൽകിയതോടെയാണ് വിധി പ്രസ്താവം വൈകിയത്. കേസിലെ അഞ്ചാം പ്രതിയായ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി വിശദമായ വാദം കേട്ടിരുന്നു.
സ്വപ്ന സുരേഷ് പുതിയതായി നൽകിയ മൊഴിയിൽ സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാമെന്ന് വെളിപ്പെടുത്തിയെന്നാണ് ഇ.ഡി. കോടതിയെ അറിയിച്ചത്. സ്വപ്നയുടെ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത പണം ശിവശങ്കറിന്റെ ലൈഫ് മിഷൻ കോഴപ്പണമാണെന്നും ഇ.ഡി വാദിച്ചിരുന്നു. സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാമെന്നത് ഗൗരവമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം എം. ശിവശങ്കറെ ജുഡീഷ്യൽ കസ്റ്റഡി ചോദ്യം ചെയ്യാൻ വിജിലൻസിന് കോടതി അനുമതി നൽകി. നാളെ രാവിലെ പത്ത് മുതൽ വൈകുന്നരം അഞ്ച് വരെ ജയിലിൽ ചോദ്യം ചെയ്യാനാണ് അനുമതി. ലൈഫ് മിഷൻ വടക്കാഞ്ചേരി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിജിലൻസിന് അനുമതി നൽകിയത്.