എറണാകുളം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഇന്നും ഗതാഗത നിയന്ത്രണം തുടരും (Traffic restriction in kochi). ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ നഗരത്തിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. ഹൈക്കോടതി ജംഗ്ഷൻ, എം.ജി റോഡ് ജോസ് ജംഗ്ഷൻ,പള്ളിമുക്ക്,തേവര എന്നിവിടങ്ങളിൽ ഗതാഗതം അനുവദിക്കില്ല. പ്രധാന റോഡുകൾ അടച്ചിടുന്നതോടെ നഗരത്തിന്‍റെ സമീപ പ്രദേശങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെടാനാണ് സാധ്യത.
ടൂറിസം സീസണായതിനാൽ ദിനം പ്രതി നഗരത്തിൽ ആയിര കണക്കിന് സഞ്ചാരികളാണെത്തുന്നത്. ഗതാഗത നിയന്ത്രണം സഞ്ചാരികളെയും പ്രതികൂലമായി ബാധിച്ചിരുന്നു. കൊച്ചി വാട്ടർ മെട്രോ, മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് എത്താനും കഴിയില്ല. ഹൈക്കോടതി ജങ്ഷൻ, എം.ജി റോഡ്, രാജാജി റോഡ്, കലൂർ, കടവന്ത്ര, തേവര- മട്ടുമ്മൽ ജങ്ഷൻ, തേവര ഫെറി, ബി.ഒ.ടി ഈസ്റ്റ്, സി.ഐ.എഫ്.ടി ജങ്ഷൻ എന്നീ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ച് വിടും.
പശ്ചിമ കൊച്ചി ഭാഗങ്ങളിൽ അടിയന്തര ആശുപത്രി ആവശ്യങ്ങൾക്ക് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ തേവര ഫെറിയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മട്ടുമ്മൽ ജങ്ഷനിൽ നിന്നും കോന്തുരുത്തി റോഡിലൂടെ പനമ്പള്ളി നഗർ മെഡിക്കൽ ട്രസ്റ്റിലേക്കും വളഞ്ഞമ്പലത്തുനിന്ന് ചിറ്റൂർ റോഡിലൂടെ ഷേണായീസ് തിയറ്റർ റോഡ് വഴി എം.ജി റോഡിൽ യുടേൺ എടുത്ത് മുല്ലശ്ശേരി കനാൽ റോഡിലൂടെ ടി.ഡി റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശിക്കണം.
വൈപ്പിൻ ഭാഗത്തുനിന്നും കലൂർ ഭാഗത്തുനിന്നും വരുന്ന എമർജൻസി വാഹനങ്ങൾ ടി.ഡി റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശിക്കണം. ജനറൽ ആശുപത്രിയുടെ പ്രധാന കവാടം വഴി ഇന്ന് 12 മുതൽ മൂന്ന് വരെ വാഹന ഗതാഗതം അനുവദിക്കില്ല. പഴുതടച്ച സുരക്ഷാസംവിധാനമാണ് നഗരത്തിൽ ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ലോ കോളജിൽ കെ.എസ് യു പ്രവർത്തകർ മോദി വിരുദ്ധ ബാനർ സ്ഥാപിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
ബാനർ പൊലീസ് അഴിച്ചുമാറ്റുകയും രണ്ട് കെ.എസ്.യു പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു. ഈയൊരു സാഹചര്യത്തിൽ പ്രധാനമന്ത്രി റോഡ് മാർഗ്ഗം യാത്ര ചെയ്യുന്ന ഭാഗങ്ങളെല്ലാം പൂർണമായും പൊലീസ് വലയത്തിലായിരിക്കും. നഗരത്തിലാകെ രണ്ടായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചത്.