കൊച്ചി: കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന മൂന്ന് യുവാക്കളെ എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തൊടുപുഴ ഏഴല്ലൂർ സ്വദേശികളായ സഹീർ, ജോമോൻ ജോസഫ്, മുതലക്കോടം സ്വദേശി അൻഷാദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ടര കിലോ കഞ്ചാവും കാറും ഇവരിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു.
തമിഴ്നാട് കമ്പത്ത് നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. കതൃക്കടവ്-കടവന്ത്ര റോഡിൽ എക്സൈസ് സംഘം കാർ തടയാൻ ശ്രമിച്ചെങ്കിലും സംഘം കടന്നുകളഞ്ഞു. തുടർന്ന് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എറണാകുളം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഓണം അടുത്തതോടെ അനധികൃത മദ്യ ഉല്പാദനവും മയക്കു മരുന്ന് വിതരണവും തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. സെപ്‌തംബര്‍ 15 വരെ നീണ്ടുനിൽക്കുന്ന ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മയക്കുമരുന്ന്, മദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.