എറണാകുളം: വിമാനത്താവളം കേന്ദ്രീകരിച്ച് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു.
കൊച്ചി എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം പൂർത്തിയാകാനിരിക്കെയാണ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി സ്വപ്ന സുരേഷ് ഉൾപ്പടെ ഇരുപത് പ്രതികൾക്കെതിരെയാണ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. മറ്റു പ്രതികൾക്കെതിരെ അന്വേഷണ പുരോഗതിയനുസരിച്ച് അധിക കുറ്റപത്രം സമർപ്പിക്കും. അതേസമയം നാലാം പ്രതി സന്ദീപ് നായരെ എൻ.ഐ.ഐ മാപ്പുസാക്ഷിയാക്കി.
യുഎഇയിൽ നിന്ന് സ്വർണക്കടത്തിലെ വിദേശത്തെ ആസൂത്രകൻ റബിൻസ് ഹമീദിനെ കേരളത്തിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനും എൻഐഎയ്ക്ക് കഴിഞ്ഞു. 180 ദിവസത്തിനു ശേഷവും കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കസ്റ്റംസ് കൊഫേ പോസ ചുമത്തിയ പ്രതികൾ ഒഴികെയുള്ളവർ സ്വാഭാവിക ജാമ്യം നേടുന്ന സാഹചര്യം ഒഴിവാക്കാനാണ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. വിദേശത്തുള്ള ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ള ഏതാനും പേർ ഇനിയും കേസിൽ പിടിയിലാകാനുണ്ട്.