എറണാകുളം: പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്മാര്‍ട് ബസ് സർവീസിന് കൊച്ചിയില്‍ തുടക്കമായി. കേരളാ മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സിഇഒ ജാഫര്‍ മാലിക് ആദ്യയാത്ര ഫ്ലഗ് ഓഫ് ചെയ്തു. കൊച്ചി സ്മാർട് ബസ് കൺസോർഷ്യത്തിന് കീഴിലാണ് ബസ് സർവീസ്. വൈറ്റിലയിൽ നിന്ന് തുടങ്ങി നഗരം ചുറ്റി വൈറ്റിലയിൽ അവസാനിക്കുന്ന രീതിയിലാണ് റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ രണ്ട് ബസുകളാണ് നിരത്തിലോടുക. ഡീസല്‍ ബസുകൾക്കും ഇലക്ട്രിക് ബസുകൾക്കും ബദലായി പൊതുഗതാഗത രംഗത്ത് പ്രകൃതിവാതകത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ബസുകള്‍ ആദ്യമായാണ് കൊച്ചിയിൽ നിരത്തിലിറങ്ങുന്നത്. പരിസ്ഥിതി സൗഹാര്‍ദമായ സ്മാര്‍ട് ബസ് സര്‍വീസുകള്‍ ആരംഭിച്ചതോടെ ഏറെ കൗതുകത്തോടെയാണ് യാത്രക്കാരായെത്തിയത്.
കൊച്ചി വൺകാർഡ് അടിസ്ഥാനമാക്കിയുള്ള ഇക്കോ ടിക്കറ്റ് സിസ്റ്റം, വെഹിക്കിള്‍ ലോക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റം, എമര്‍ജന്‍സി ബട്ടണുകള്‍, നിരീക്ഷണ ക്യാമറകള്‍, ലൈവ് സ്രടീമിങ്, എമർജൻസി ബട്ടൺ തുടങ്ങി വിവിധ സൗകര്യങ്ങളും സ്മാര്‍ട് ബസിൽ ഒരുക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം കുറവാണെന്നതാണ് സിഎന്‍ജി ബസ്സുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഡീസല്‍ ബസുകളെ അപേക്ഷിച്ച് പ്രതിദിനം 1500 രൂപവരെ ഇന്ധനച്ചെലവ് കുറവും. ശബ്ദ മലിനീകരണത്തിന്‍റെ കുറവും സിഎന്‍ജി ബസുകളുടെ പ്രത്യേകതയാണ്. ദീർഘകാലടിസ്ഥാനത്തിൽ സിഎൻജി ബസുകൾ ലാഭകരമാണെന്ന് കേരള മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി സിഇഒ ജാഫര്‍ മാലിക് പറഞ്ഞു. വാഹനങ്ങളെ സിഎന്‍ജിയിലേക്ക് മാറ്റാനുള്ള ചിലവ് കൂടുതലാണെന്നതും ഇന്ധനം നിറയിക്കാനുള്ള പമ്പുകള്‍ കുറവാണെന്നതുമാണ് നിലവിൽ ഈ മേഖലയിലുള്ള പ്രതിസന്ധി. ഇത് പരിഹരിക്കപ്പെട്ടാൽ സിഎൻജി ബസുകൾ റോഡുകൾ കീഴടക്കുന്ന കാലം വിദൂരമല്ല.