എറണാകുളം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ആറാം മൈലിന് സമീപം സ്കൂൾ ബസ് അപകടത്തിൽ പെട്ടു. ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ പഴമ്പിള്ളിച്ചാലിൽ നിന്നും ഊന്നുകല്ലിലെ സ്കൂളിലേക്ക് വരും വഴിയായിരുന്നു അപകടം. 27 കുട്ടികൾ ബസിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അപകടത്തിൽ ആളപായമില്ല. അപകടത്തിൽപ്പെട്ടവരെ കോതമംഗലം ധർമ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നല്‍കി വിട്ടയച്ചു.
വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമായി കണക്കാക്കുന്നത്. അതേ സമയം ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ബസ് അമിത വേഗതയിലായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞതായി മാതാപിതാക്കൾ ആരോപിക്കുന്നു. അപകടകരമായ വളവിന് സമീപമാണ് ബസ് ഇടിച്ച് നിന്നത്. ബസിന്‍റെ മുൻവശമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ സീറ്റിൽ നിന്ന് തെറിച്ച് വീണു. ബസ് അമിത വേഗതയിലായിരുന്നുവെന്ന രക്ഷിതാക്കളുടെ ആരോപണം സ്‌കൂള്‍ അധികൃതർ നിഷേധിച്ചു.