എറണാകുളം : ശബരിമലയിലെ ദർശന സമയം 17 മണിക്കൂറിൽ കൂടുതൽ നീട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ (Sabarimala Tantri on Darshan timing in HC). വിശ്രമ കേന്ദ്രങ്ങളിലും ക്യൂ കോംപ്ലക്‌സിലും തിരക്ക് ഉണ്ടാകാൻ പാടില്ലെന്നും ഇക്കാര്യം ശബരിമലയുടെ ചുമതലയുള്ള എഡിജിപി ഉറപ്പാക്കണമെന്നുമാണ് ദേവസ്വം ബെഞ്ചിന്‍റെ നിർദേശം. തിരക്ക് നിയന്ത്രണം സംബന്ധിച്ച് പൊലീസിനോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി നടപടി.
ശബരിമലയിൽ തിരക്ക് (unprecedented rush in Sabarimala) അനിയന്ത്രിതമായതോടെയാണ് പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി നിർദേശങ്ങൾ മുന്നോട്ടു വച്ചത്. ദർശനം 17 മണിക്കൂറിൽ കൂടുതൽ ദീർഘിപ്പിക്കാനാകില്ലെന്ന് തന്ത്രി അറിയിച്ചതായിട്ടാണ് ദേവസ്വം ബോർഡ് കോടതിയിൽ മറുപടി നൽകിയത്. തിരക്ക് കണക്കിലെടുത്ത് ദർശന സമയം കൂട്ടാനാകുമോയെന്ന കോടതിയുടെ ചോദ്യത്തിനായിരുന്നു ദേവസ്വത്തിന്‍റെ മറുപടി (HC on the unprecedented rush in Sabarimala).
തിരക്ക് വർധിച്ച സാഹചര്യത്തിൽ അഷ്‌ടാഭിഷേകത്തിന്‍റെയും പുഷ്‌പാഭിഷേകത്തിന്‍റെയും എണ്ണം കുറച്ചതായും ദേവസ്വം കോടതിയെ അറിയിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രണത്തിനായി 1203 പൊലീസുകാർ, 40 ദുരന്തനിവാരണ സേന എന്നിവർ സന്നിധാനത്തുണ്ടെന്ന് സംസ്ഥാന സർക്കാരും നിലവിൽ 113 റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരും ഹൈക്കോടതിയെ അറിയിച്ചു.
വിശ്രമ കേന്ദ്രങ്ങളിലും ക്യൂ കോംപ്ലക്‌സിലും തിരക്ക് ഉണ്ടാകാൻ പാടില്ലെന്നും ഇക്കാര്യം ശബരിമലയുടെ ചുമതലയുള്ള എഡിജിപി ഉറപ്പാക്കണമെന്നും ദേവസ്വം ബെഞ്ച് നിർദേശം നൽകി. ഇതിന് പുറമെ തിരക്ക് നിയന്ത്രണം സംബന്ധിച്ച് എഡിജിപിയോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെഷ്യൽ കമ്മിഷണർ സന്നിധാനത്ത് തുടർന്ന് തിരക്ക് നിയന്ത്രണം സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാനും കോടതി നിർദേശം നൽകി.
ശബരിമലയിൽ ദർശനം നടത്തുന്ന ഭക്തരുടെ എണ്ണം പ്രതിദിനം 80,000 മുതൽ 90,000 വരെ എത്തിയതോടെയാണ് സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്. കേസ് കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് മന്ത്രി കെ രാധാകൃഷ്‌ണനും നിര്‍ദേശം നല്‍കിയിരുന്നു. അയ്യപ്പ ദര്‍ശനവും കാത്ത് ക്യൂവില്‍ നില്‍ക്കുന്ന ഭക്തരെ വേഗത്തില്‍ കയറ്റിവിടാനുള്ള സംവിധാനം ഒരുക്കണമെന്നാണ് പൊലീസിനോടും ദേവസ്വം അധികൃതരോടും മന്ത്രി ആവശ്യപ്പെട്ടത്. തീര്‍ഥാടകര്‍ക്കായി കൂടുതല്‍ ആരോഗ്യ സുരക്ഷ സംവിധാനങ്ങളും ആംബുലന്‍സുകളും ക്രമീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവധി ദിനങ്ങളില്‍ ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം വളരെ കൂടുതലായ സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.