എറണാകുളം: ആലുവയിലെ അശോകപുരത്തെ പ്രവിയുടെ ലോക്ക് ഡൗണ്‍ കാലം ചിരട്ടകൾക്കൊപ്പമാണ്. പ്രവിയുടെ മനോഹര ശില്‌പങ്ങൾ പിറവിയെടുക്കുന്നത് ഈ ചിരട്ടകളിലാണ്. ഗണപതി മുതല്‍ കൊറോണ വൈറസ് രൂപങ്ങൾ വരെ പ്രവിയുടെ കരവിരുതില്‍ ചിരട്ട ശില്‍പങ്ങളായി മാറുന്നു. പ്രവി ജോലി ചെയ്യുന്ന സ്ഥാപനമായ കിറ്റക്‌സിന്‍റെ ഉൽപന്നം, സ്‌കൂബീ ഡേ ബാഗിന്‍റെ പരസ്യ മോഡലായ സ്‌കൂബീയുടെ രൂപവും ചിരട്ടയില്‍ തയ്യാറാക്കിയിട്ടുണ്ട്.
ശില്‍പങ്ങളെല്ലാം ലോക്ക് ഡൗണ്‍ കാലത്ത് നേരമ്പോക്കിന് വേണ്ടി നിര്‍മിച്ചവയാണെങ്കിലും, ഇവ വില്‍പന നടത്തി അതില്‍ നിന്നും ലഭിക്കുന്ന തുകയുടെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് പ്രവിയുടെ തീരുമാനം. കണ്ണൂർ ചാനപ്പാറ തട്ടാരുപറമ്പിൽ വീട്ടിൽ രാജന്‍റെയും തങ്കമ്മയുടെയും മകനായ പ്രവി 12 വർഷത്തോളമായി ആലുവയിലാണ് താമസം. ഭാര്യ ധന്യയും മക്കളായ ധനുപ്രിയ, ദേവപ്രിയ എന്നിവരും പ്രവിയുടെ കരകൗശലപ്പണികളിൽ പിന്തുണയുമായി ഒപ്പമുണ്ട്.