കൊച്ചി: കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗികളുടെ പ്ലാസ്‌മ തെറാപ്പി ചികിത്സയ്ക്കായി അഫേർസിസ് യന്ത്രം സ്ഥാപിക്കും. രോഗം ഭേദമായ വരിൽ നിന്നും രക്തം ശേഖരിച്ചതിനു ശേഷം പ്ലാസ്‌മ വേർതിരിച്ചെടുക്കുന്ന രീതിയാണ് ഇതുവരെ തുടർന്നിരുന്നത്. എന്നാൽ അഫേർസിസ് യന്ത്രമുപയോഗിച്ചാൽ നേരിട്ട് ശരീരത്തിൽ നിന്നും പ്ലാസ്‌മ വേർതിരിച്ചെടുക്കാൻ സാധിക്കും. ഇതുവഴി ദാതാവിന് രക്തം നഷ്‌ടപ്പെടുന്നത് ഒഴിവാക്കാം. പതിനാല് ദിവസം കഴിഞ്ഞാൽ വീണ്ടും പ്ലാസ്‌മ നൽകാനും കഴിയും. രക്തം സ്വീകരിക്കുന്ന രീതിയിൽ ആണെങ്കിൽ മൂന്നു മാസം കഴിഞ്ഞാൽ മാത്രമേ വീണ്ടും പ്ലാസ്‌മ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ.
എറണാകുളം മെഡിക്കൽ കോളജിലെ പ്ലാസ്‌മ തെറാപ്പി വിഭാഗത്തിൽ ഇത് വലിയ മാറ്റങ്ങൾക്ക് കാരണമാകും. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ നിരവധി പേരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ പ്ലാസ്‌മ ചികിത്സയിലൂടെ കഴിഞ്ഞിട്ടുണ്ട്. അഫേർസിസ് യന്ത്രം വാങ്ങുന്നതിനായി കൊച്ചി എംഎൽഎ കെ.ജെ മാക്‌സിയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 20,20,000 രൂപ അനുവദിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു.