ഇടുക്കി: അമ്പത് വര്‍ഷം കാലാവധിയില്‍ സ്ഥാപിച്ച പെന്‍സ്റ്റോക്ക് പൈപ്പുകള്‍ 82 വര്‍ഷം പിന്നിട്ടിട്ടും മാറ്റി പുനസ്ഥാപിക്കാന്‍ നടപടിയില്ല. കാലപ്പഴക്കത്തെ തുടർന്ന് പൈപ്പുകളില്‍ പലയിടത്തും ചോര്‍ച്ച കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി പള്ളിവാസല്‍ പവ്വര്‍ ഹൗസിലേയ്ക്കുള്ള നാലാമത്തെ പൈപ്പിലാണ് ചോര്‍ച്ച ഉണ്ടായിരിക്കുന്നത്.
മുപ്പത്തിയേഴ് മെഗാവാട്ട് ഉൽപാദന ശേഷിയുള്ള പള്ളിവാസൽ പവ്വർ ഹൗസിലേക്ക് 1940ൽ സ്ഥാപിച്ച പെൻസ്റ്റോക്ക് പൈപ്പുകളാണിത്. ഒന്നര വര്‍ഷം മുമ്പ് ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്നും രണ്ടും പൈപ്പുകള്‍ കെ എസ് ഇ ബി ക്ലോസ് ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ നാലാമത്തെ പൈപ്പില്‍ ചോര്‍ച്ച ഉണ്ടായിരിക്കുന്നത്.
മുമ്പ് പൈപ്പുകളുടെ ജോയിന്‍റുകളിലായിരുന്നു ചോര്‍ച്ച കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ വലിയ പൈപ്പിന്‍റെ നടുഭാഗത്താണ് തുരുമ്പെടുത്ത് ചോര്‍ച്ച രൂപപ്പെട്ടിരിക്കുന്നത്. പന്നിയാര്‍ പെന്‍സ്റ്റോക്ക് ദുരന്തത്തിനേക്കാള്‍ വലിയ അപകടമാവും പള്ളിവാസല്‍ പെന്‍സ്റ്റോക്ക് തകര്‍ന്നാല്‍ ഉണ്ടാവുക. ദുരന്ത ഭീതിയില്‍ ഉറക്കം നഷ്‌ടപ്പെട്ടിട്ട് നാളുകളായെന്നും വിഷയത്തിൽ നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
തുരുമ്പെടുത്ത പൈപ്പുകളുടെ കനം നിലവില്‍ കുറഞ്ഞിട്ടുണ്ടെന്നും അതിനാലാണ് പൈപ്പിന്‍റെ മധ്യഭാഗത്തുനിന്നും ചോര്‍ച്ച രൂപപ്പെട്ടിരിക്കുന്നതെന്നും ആണിയടിച്ചാല്‍ പോലും തുളവീഴുന്ന സാഹചര്യമാണ് പൈപ്പുകളുടേതെന്നും വിദഗ്‌ധരും അഭിപ്രായപ്പെടുന്നു.