എറണാകുളം: ജില്ലയിലെ ആദിവാസി മേഖലയായ കുഞ്ചിപ്പാറ, വാരിയം പ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ റോഡ് സൗകര്യമില്ലാത്തത് നാട്ടുകാര്‍ക്ക് വെല്ലുവിളിയാകുന്നു. പൂയംകുട്ടി പുഴയിലെ ബ്ലാവന കടത്തുകടന്ന് ദുർഘടമായ വനപാത താണ്ടിവേണം ഇവര്‍ക്ക് പുറംലോകത്ത് എത്താന്‍.
വന്യമൃഗ ശല്യം രൂക്ഷമാണെന്നും വിഷയത്തില്‍ അധികൃതര്‍ ഇടപെടണമെന്നും പ്രദേശവാസികള്‍ പറയുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ആറ് ആദിവാസി ഊരുകളിലായി 600 കുടുംബങ്ങളാണ് താമസിക്കുന്നത്. കുഞ്ചിപ്പാറയിൽ എത്തണമെങ്കില്‍ 20 കിലോമീറ്റര്‍ സഞ്ചരിക്കണം.
ബ്ലാവന മുതൽ കല്ലെല്ലിമേട് വരെയുള്ള അഞ്ച് കിലോമീറ്റർ വരുന്ന റോഡ് ജില്ല പഞ്ചായത്തിന്‍റെയും, ബ്ലോക്ക് പഞ്ചായത്തിന്‍റെയും, കുട്ടമ്പുഴ പഞ്ചായത്തിന്‍റെയും ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്‌ത് സഞ്ചാരയോഗ്യമാക്കിയിട്ടിട്ടുണ്ട്.
പാതയില്‍ നിറയെ ഉരുളൻ കല്ലുകല്ലുകള്‍
ആദിവാസി ഊരുകളിലേക്കുള്ള പാതയില്‍ നിറയെ ഉരുളൻ കല്ലുകളുള്ളതിനാല്‍ സാഹസികയാത്രയാണ് ഇവര്‍ക്ക്. റോഡിന്‍റെ സ്ഥിതി മോശമായതിനാല്‍ ജീപ്പ് ഓടിച്ച് വരാന്‍ ഡ്രൈവര്‍മാര്‍ മടിക്കുന്ന സാഹചര്യമാണുള്ളത്.
ആശുപത്രിയിലും മറ്റു സ്ഥലങ്ങളിലും അടിയന്തര സാഹചര്യത്തില്‍ എത്തേണ്ട സ്ഥിതി വന്നാല്‍ വലിയ പ്രതിസന്ധിയാണ് ഇവിടുത്തുകാര്‍ നേരിടേണ്ടി വരുന്നത്. മഴവെള്ള പാച്ചിലിൽ പാതയുടെ സ്ഥിതി കൂടുതല്‍ മോശമാകും.
കല്ലേലിമേട് മുതൽ ഊരുകൾ സ്ഥിതി ചെയ്യുന്ന വാരിയം വരെയുള്ള പാത കോൺക്രീറ്റ് ചെയ്‌തു സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ALSO READ: ജ്വല്ലറികളിലെ പരിശോധന : ഉപദ്രവിക്കാനല്ല, നികുതി വെട്ടിപ്പ് തടയാനെന്ന് മുഖ്യമന്ത്രി