കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കവും സമരവും ഒത്തുതീർപ്പാക്കാൻ മന്ത്രി ടി.പി. രാമകൃഷ്ണൻ വിളിച്ച മന്ത്രിതല ചർച്ചയില്‍ മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടർ പങ്കെടുത്തില്ല. എറണാകുളം ഗസ്റ്റ് ഹൗസില്‍ മന്ത്രി ടിപി രാമകൃഷ്ണനുമായി ചർച്ച നടത്തിയ മുത്തൂറ്റ് എം ഡി ജോർജ് അലക്സാണ്ടർ, തൊഴിലാളികളും സിഐടിയു ഭാരവാഹികളും പങ്കെടുത്ത ചർച്ചയിൽ നിന്ന് വിട്ടു നിന്നു. ചർച്ചയിൽ പങ്കെടുക്കാൻ കമ്പനി പ്രതിനിധിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുത്തൂറ്റ് എം ഡി പറഞ്ഞു.
തൊഴിലാളി പ്രശ്നമല്ല, ക്രമസമാധാന പ്രശ്നങ്ങളാണ് നിലനിൽക്കുന്നതെന്നും തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുന്നുണ്ടെന്നും ജോർജ് അലക്സാണ്ടർ പറഞ്ഞു. ചില ബാഹ്യശക്തികളുടെ പ്രേരണയിൽ നടക്കുന്ന ചർച്ചക്ക് യാതൊരു പ്രസക്തിയുമില്ല. തൊഴിൽമന്ത്രിക്ക് പകരം അഭ്യന്തരമന്ത്രിയായിരുന്നു ചർച്ചക്ക് വിളിക്കേണ്ടിയിരുന്നതെന്നും മുത്തൂറ്റ് എം ഡി പറഞ്ഞു. സമരം തുടർന്നാൽ കൂടുതൽ ബ്രാഞ്ചുകൾ പൂട്ടേണ്ടി വരുമെന്നും, നിലവിൽ 42 ബ്രാഞ്ചുകൾ പൂട്ടാൻ ആർ ബി ഐയുടെ അനുമതി തേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ശമ്പള വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 20 മുതലാണ് ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്. അതേസമയം ജോലി ചെയ്യാനെത്തുന്ന ജീവനക്കാരെ സമരാനുകൂലികൾ തടയുന്നതിനെതിരെ ഹൈക്കോടതി ഇടപെടുകയും, ജോലി ചെയ്യാനെത്തുന്നവർക്ക് സംരക്ഷണം നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു.