എറണാകുളം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനെ സിബിഐ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ സിബിഐ ഓഫീസില്‍ നേരിട്ട് എത്തിയാണ് അദ്ദേഹം മൊഴി നൽകുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് പ്രധാന രേഖകളുമായി ഹാജരാകാൻ യുവി ജോസിനോട് സിബിഐ നിർദേശിച്ചിരുന്നു. റെഡ് ക്രസന്‍റുമായുള്ള ധാരണാപത്രം, വടക്കാഞ്ചേരി വീടുകള്‍ സംബന്ധിച്ച വിവരം, യൂണിടാക്കുമായുള്ള ഇടപാടുകള്‍ ഉൾപ്പെടെയുള്ള രേഖകളാണ് ഹാജരാക്കേണ്ടത്. ലൈഫ് മിഷൻ സിഇഒ അല്ലെങ്കിൽ രേഖകൾ വിശദീകരിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥൻ ഹാജരാകണമെന്നാണ് നോട്ടീസ് നൽകിയത്. എന്നാൽ യു.വി.ജോസ് തന്നെ രേഖകളുമായി നേരിട്ട് ഹാജരാകുകയായിരുന്നു.
ലൈഫ് മിഷനും റെഡ്ക്രസന്‍റും തമ്മിലുള്ള ധാരണാ പത്രത്തില്‍ ഒപ്പു വെച്ചത് പദ്ധതിയുടെ സിഇഒ ആയ യു.വി ജോസായിരുന്നു. റെഡ് ക്രസന്‍റുമായി ധാരണാപത്രം ഒപ്പിട്ടത് നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്‌ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വ്യാഴാഴ്‌ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിനായി യു.വി ജോസ് നേരിട്ട് ഹാജരായത്. ഫെറ നിയമപ്രകാരമാണ് ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ കേസെടുത്തത്.