എറണാകുളം: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ വിജയ സാധ്യത ഇടത് മുന്നണിക്കാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുട്ടനാട് സീറ്റിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും മത്സരിക്കണമെന്നാണ് അഭിപ്രായം. 70 ശതമാനം ഹിന്ദുക്കളും 30 ശതമാനം ക്രിസ്ത്യാനികളുമുള്ള മണ്ഡലമാണ് കുട്ടനാട്. എന്നാൽ ഒരു സമുദായത്തെ മാത്രമേ അവിടെ പരിഗണിക്കുന്നുള്ളു. കുട്ടനാട് സീറ്റിന് അവകാശം ഉന്നയിക്കാന്‍ യാതൊരു യോഗ്യതയും ഇല്ലാത്തവരാണ് കേരള കോൺഗ്രസും എൻസിപിയും.
തോമസ് ചാണ്ടിയുടെ പണത്തിന്‍റെയും സിപിഎമ്മിന്‍റെ പിൻബലത്തിന്‍റെയും പുറത്താണ് എൻസിപി ജയിച്ചു വന്നത്. തോമസ് കെ തോമസിന് അനുകൂലമായ ഒരു തരംഗവും കുട്ടനാട്ടിൽ ഇല്ല. തോമസ് കെ തോമസിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ആ പാർട്ടിയിൽ തന്നെ ഭിന്നതയുണ്ട്. കേരള കോൺഗ്രസിനും എൻസിപിക്കും മുന്നണികൾ സീറ്റ് നൽകുന്നത് കുട്ടനാട്ടിലെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. കേരള കോൺഗ്രസ് കോളറ പാർട്ടിയാണ്. 11 കേരള കോൺഗ്രസുകൾ എന്തിനാണെന്നും വെള്ളാപ്പള്ളി ചോദിച്ചു. സ്ഥാനാർത്ഥി നിർണയത്തിന് ശേഷം ആരെ പിന്തുണയ്ക്കുമെന്ന് എസ്എൻഡിപി തീരുമാനിക്കും. എൻഡിഎ സീറ്റിൽ ബിഡിജെഎസ് മത്സരിച്ചാലും പിന്തുണയ്ക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.